പണിയൊന്നും നടന്നില്ലെങ്കിലും പണം മുഴുവൻ പാസാക്കും: വൻ അഴിമതികൾ തുറന്നുകാട്ടി ലോകായുക്ത റിപ്പോർട്ട്
text_fieldsബംഗളൂരു: സംസ്ഥാനത്ത് നടക്കുന്ന വൻ അഴിമതികൾ തുറന്നുകാട്ടി ലോകായുക്ത റിപ്പോർട്ട്. ബംഗളൂരുവിൽ മാത്രം റോഡ് പണിയടക്കമുള്ളവയിൽ നടക്കുന്ന വൻ അഴിമതി, സർക്കാർ ഉദ്യോഗസ്ഥർ ഇതിന് ചെയ്യുന്ന സഹായം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.
സർക്കാർ ഏജൻസിയായ കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ലിമിറ്റഡ് (കെ.ആർ.ഐ.ഡി.എൽ) ടെൻഡർ പോലും വിളിക്കാതെ പ്രവൃത്തികളുടെ കരാർ നൽകിയ വിവരവും 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച ലോകായുക്ത റിപ്പോർട്ടിൽ ഉണ്ട്. ഒരു പണിപോലും നടത്താത്ത റോഡിനായി എല്ലാ തുകയും എഴുതിയെടുത്ത വിവരങ്ങളും ഇതിലുണ്ട്. 116 പ്രവൃത്തികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് സൂക്ഷ്മപരിശോധന നടന്നിരിക്കുന്നത്.20 ശതമാനം പ്രവൃത്തികൾ മാത്രം തീർത്ത ഇടങ്ങളിൽ 80 ശതമാനം പണികൾ കഴിഞ്ഞു എന്നു കാണിച്ചുള്ള തുക ഈടാക്കി.
116 പ്രവൃത്തികളിൽ 20 ശതമാനം മുതൽ 30 ശതമാനം വരെ പണികൾ മാത്രമാണ് നടന്നത്. എന്നാൽ, 80 ശതമാനത്തിന്റെ ബിൽ പാസാക്കിയിട്ടുണ്ട്. 57 പദ്ധതികളിൽ ഒരു പണി പോലും നടത്താതെ ബിൽ പാസാക്കിയെടുത്തിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബുകൾക്ക് പകരം പല ഇടങ്ങളിലും ഹോളോബ്രിക്സുകൾ ഉപയോഗിച്ചും അഴിമതി നടത്തിയിട്ടുണ്ട്. 23 സ്ഥലങ്ങളിലെങ്കിലും ഇത് കണ്ടെത്തിയതായി ലോകായുക്ത റിപ്പോർട്ടിൽ പറയുന്നു. നിലവാരം കുറഞ്ഞ ടാർ അടക്കമുള്ള സാമഗ്രികളാണ് പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്.
ഇത്തരം ക്രമക്കേടുകൾ തടയാനായി എല്ലാ പ്രവൃത്തികളിലും ബി.ബി.എം.പി സൂക്ഷ്മ പരിശോധന നടത്തണമെന്നും കെ.ആർ.ഐ.ഡി.എല്ലിനെ മാത്രം വിശ്വാസത്തിലെടുക്കരുതെന്ന നിർദേശവും ലോകായുക്ത നൽകുന്നുണ്ട്. പ്രവൃത്തികൾ പരിശോധിക്കാനും വിലയിരുത്താനുമായി ഉന്നതതല കമ്മിറ്റി രൂപവത്കരിക്കണം. ഈ കമ്മിറ്റി 10 ശതമാനം പ്രവൃത്തികളിൽ സർവേ നടത്തണമെന്നതടക്കമുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉണ്ട്. സംസ്ഥാനത്ത് ഏതുതരം പ്രവൃത്തികൾ നടക്കണമെങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും 40 ശതമാനം വിഹിതം നൽകണമെന്ന് അടുത്തിടെ കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.