സിറ്റിങ് മണ്ഡലത്തിൽ കോൺഗ്രസിന് ഡോക്ടർ പരീക്ഷ
text_fieldsകോൺഗ്രസിന് വിജയമുറപ്പുള്ള മണ്ഡലങ്ങളിലൊന്നാണ് ബംഗളൂരു റൂറൽ. പഴയ കനകപുര ലോക്സഭ മണ്ഡലമാണ് 2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷം ബംഗളൂരു റൂറലായി മാറിയത്. മണ്ഡല പുനർനിർണയത്തിന് മുമ്പും ശേഷവും കോൺഗ്രസിന് അനുകൂലമായ മണ്ണാണ് ഇവിടത്തേത്. ജെ.ഡി.എസ് അധ്യക്ഷനായ എച്ച്.ഡി. ദേവഗൗഡയും മകൻ എച്ച്.ഡി. കുമാരസ്വാമിയും പഴയ കനക്പുര മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 2002ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പോരാട്ടത്തിൽ ദേവഗൗഡ അര ലക്ഷത്തിലേറെ വോട്ടിന് ഡി.കെ. ശിവകുമാറിനെയാണ് തോൽപിച്ചത്. അന്ന് മൂന്നാം സ്ഥാനത്തെത്തിയത് ബി.ജെ.പി നേതാവ് കെ.എസ്. ഇൗശ്വരപ്പയായിരുന്നു. മണ്ഡല പുനർനിർണയത്തിന് ശേഷം 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ കുമാരസ്വാമി ബി.ജെ.പിയുടെ സി.പി. യോഗേശ്വറിനെ തോൽപിച്ചപ്പോൾ കോൺഗ്രസിന്റെ തേജസ്വിനി ഗൗഡ മൂന്നാമതായി.
മണ്ഡലത്തിലെ കാര്യമായ എതിരാളിയായ ജെ.ഡി.എസ് ഇത്തവണ ബി.ജെ.പി സഖ്യത്തോടൊപ്പം നിൽക്കുമ്പോൾ മത്സരം കടുക്കും. കോൺഗ്രസിന്റെ വോട്ട് വിഹിതം 54 ശതമാനമായിരുന്നെങ്കിൽ ബി.ജെ.പിയും ജെ.ഡി.എസും ചേരുമ്പോൾ 50 ശതമാനം വരുമെന്നതുകൊണ്ടുതന്നെ തീ പാറും പോരാട്ടമായിരിക്കും മണ്ഡലത്തിലുണ്ടാവുകയെന്നുറപ്പ്. എച്ച്.ഡി.ദേവഗൗഡയുടെ മരുമകനും പ്രശസ്ത കാർഡിയോളജിസ്റ്റുമായ ഡോ. സി.എൻ. മഞ്ജുനാഥ് ഡി.കെ ബ്രദേഴ്സിന്റെ പവർപൊളിക്റ്റിക്സിനെ നേരിടുന്നതെങ്ങനെയെന്നത് നിർണായകമാണ്. കർണാടക സർക്കാറിനു കീഴിലെ ശ്രീ ജയദേവ കാർഡിയോവസ്കുലാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ സ്ഥാപനമാക്കുന്നതിൽ നേതൃപങ്ക് വഹിച്ചയാളാണ് സി.എൻ. മഞ്ജുനാഥ്.
ജനങ്ങൾക്കിടയിൽ വൻ സ്വാധീനമുള്ള ഡി.കെ. സുരേഷ് കോവിഡ് നാളുകളിൽ ജനങ്ങളോടൊപ്പം നിന്നത് നാട്ടുകാർ ഇന്നും മറന്നിട്ടില്ല. തങ്ങളുടെ അഞ്ചിന പദ്ധതികളെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, കേന്ദ്ര സർക്കാറിന്റെ സംസ്ഥാനത്തോടുള്ള വിവേചനം ചൂണ്ടിക്കാട്ടി മണ്ഡലത്തിൽ കന്നട സ്വത്വബോധം വളർത്താനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. കർണാടകയോടുള്ള കേന്ദ്ര വിവേചനത്തിന്റെ കാര്യം പാർലമെന്റിൽ ശക്തമായി ഉന്നയിച്ചിട്ടുമുണ്ട് ഡി.കെ. സുരേഷ്. ചന്നപട്ടണയില കളിപ്പാട്ട വ്യവസായം, രാമനഗരയിലെയും മാഗഡിയിലെയും പട്ടുനൂൽപ്പുഴു കൃഷി തുടങ്ങിയവ കേന്ദ്രത്തിന്റെ സാമ്പത്തിക-കാർഷിക നയങ്ങൾകൊണ്ട് നടുവൊടിഞ്ഞിരിക്കുകയാണെന്ന് സിറ്റിങ് എം.പിയായ ഡി.കെ. സുരേഷ് ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് പദ്ധതികൾ പൊള്ളയാണെന്നും ദീർഘവീക്ഷണത്തോടെയുള്ളവയല്ല അവയെന്നും പറഞ്ഞാണ് ബി.ജെ.പി അതിനെ മറികടക്കാൻ ശ്രമിക്കുന്നത്. എച്ച്.ഡി. കുമാരസ്വാമിയാണ് രാമനഗര നഗരത്തിന്റെ ശിൽപി എന്നു പറഞ്ഞുകൊണ്ട് ജെ.ഡി.എസും ബി.ജെ.പിക്കായി ശക്തമായി പ്രചരണം നടത്തുന്നുണ്ട്. മണ്ഡലം പിടിച്ചുകഴിഞ്ഞാൽ കോൺഗ്രസിൽ പടലപിണക്കങ്ങൾക്ക് വഴി വെക്കാം എന്ന പ്രതീക്ഷ കൂടിയുണ്ട് ബി.ജെ.പിക്ക്. വൊക്കലിഗ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ നഗര വോട്ടർമാരുടെയും ഗ്രാമീണ വോട്ടർമാരുടെയും നിലപാട് നിർണായകമാണ്. ബംഗളൂരു നഗരമണ്ഡലങ്ങളായ ബംഗളൂരു സൗത്ത്, ആർ.ആർ. നഗർ എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് തരക്കേടില്ലാത്ത മേൽക്കോയ്മയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.