കൊപ്പാലിലെ കാർഷിക മണ്ണ് ആർക്കൊപ്പം?
text_fieldsകാർഷിക മേഖലയാണ് കൊപ്പാൽ. കർണാടകയുടെ ധാന്യപ്പുര എന്ന വിശേഷണം പേറുന്ന ഗംഗാവതിയടങ്ങുന്ന ലോക്സഭ മണ്ഡലം. കർണാടകയുടെ പിന്നാക്ക ജില്ലകളിലൊന്നായ കൊപ്പാലിൽ കോൺഗ്രസിൽ നിന്ന് കൊപ്പാൽ എം.എൽ.എ രാഗവേന്ദ്ര ഹിത്നാലിന്റെ സഹോദരൻ രാജശേഖർ ഹിത്നാൽ വീണ്ടും ജനവിധി തേടാനിറങ്ങുമ്പോൾ ബി.ജെ.പിക്കായി രാഷ്ട്രീയത്തിൽ പുതുമുഖക്കാരനായ ബസവരാജ ക്യാവതേറാണ് കളത്തിലിറങ്ങുന്നത്.
തുടർച്ചയായ ഹാട്രിക് വിജയങ്ങൾക്ക് ശേഷമാണ് ബി.ജെ.പി പുതുമുഖത്തെയിറക്കുന്നത്. ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിനാൽ സിറ്റിങ് എം.പി കാരാടി സങ്കണ്ണ കോൺഗ്രസിലേക്ക് കൂടുമാറിയിരുന്നു. കൊപ്പാലിൽ കോൺഗ്രസ് പ്രചാരണപ്രവർത്തനങ്ങൾ സജീവമാണ്. അതേസമയം ബി.ജെ.പി പ്രചാരണ പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്നതാണ് മണ്ഡലത്തിലെ സ്ഥിതി. വോട്ട് പിടിക്കാനായി ബി.ജെ.പി നരേന്ദ്ര മോദിയെ മുന്നിൽവെക്കുമ്പോൾ കർണാടക സർക്കാറിന്റെ ഗാരന്റി പദ്ധതികളാണ് കോൺഗ്രസ് എടുത്തുകാണിക്കുന്നത്.
കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദലിതുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമില്ലായ്മ, പണി പൂർത്തിയാകാത്ത റെയിൽവേ പ്രോജക്ടുകൾ തുടങ്ങിയവ മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങളാണ്. രാഷ്ട്രീയക്കാർ നാളിതുവരെ നിരവധി റെയിൽവേ പദ്ധതികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും ഇന്നുവരെ വെളിച്ചം കണ്ടിട്ടില്ല. കഴിഞ്ഞ പതിറ്റാണ്ടിൽ രണ്ട് തവണയും മണ്ഡലത്തിൽനിന്ന് ബി.ജെ.പി എം.പി പാർലമെന്റിലെത്തിയിട്ടും കേന്ദ്ര പദ്ധതികളൊന്നും മണ്ഡലത്തിലേക്ക് എത്തിനോക്കിയിട്ടില്ല എന്നുള്ളത് മറ്റൊരു യാഥാർഥ്യം.
നെൽകൃഷിയും അരിമില്ലുകളും താങ്ങിനിർത്തുന്ന സമ്പദ് വ്യവസ്ഥയാണ് കൊപ്പാലിലേത്. തുംഗഭദ്ര നദിയെ ആശ്രയിച്ചാണ് കർഷകരുടെ നിലനിൽപ്. എന്നാൽ, വരൾച്ചയും വിളനാശവും കൊണ്ട് കർഷകരും കർഷക തൊഴിലാളികളും കൃഷിയുപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുന്നതാണ് മണ്ഡലത്തിന്റെ സാമൂഹിക ചിത്രം. സമീപ ജില്ലയായ ബെള്ളാരിയിലെ ഹൊസ്പേട്ടിൽ തുംഗഭദ്രയിൽ അണക്കെട്ട് നിർമിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചില താലൂക്കുകളിൽ മാത്രമാണ് പ്രയോജനം ലഭിക്കുന്നത്. എന്നാൽ, അടിസ്ഥാന പ്രശ്നങ്ങളേക്കാളേറെ ജാതിസമുദായങ്ങൾ തന്നെയാണ് വിധി നിർണയിക്കുക.
ഹൈദരാബാദ്-കർണാടക മേഖലയിൽപെട്ട മണ്ഡലത്തിൽ ലിംഗായത്തുകൾക്കാണ് സ്വാധീനം. കുറുബ-പിന്നാക്കവിഭാഗങ്ങൾക്കൊപ്പം മുസ്ലിം വോട്ടുകളും വിധിമാറ്റിയെഴുതാൻ തക്ക ശേഷിയുള്ളതാണ്. 1951മുതൽ മൂന്നു തവണ ബി.ജെ.പിക്കും രണ്ടുതവണ ജനതാദളിനും ഒരുതവണ ലോക് സേവ സംഘിനും മണ്ഡലം വിട്ടുനൽകേണ്ടിവന്നതൊഴിച്ചാൽ കോൺഗ്രസിനൊപ്പമായിരുന്നു കൊപ്പാൽ എന്നുള്ളത് ചരിത്രം മാത്രം.
കൊപ്പാൽ ലോക്സഭ മണ്ഡലം
വോട്ടുനില 2019
- കാരാടി സംഗണ്ണ (ബി.ജെ.പി) -584,997
- രാജശേഖർ ഹിത്നാൽ (കോൺഗ്രസ്) - 5,48,386
നിയമസഭ മണ്ഡലങ്ങൾ (2023)
- കോൺഗ്രസ്: കൊപ്പാൽ, കനകഗിരി, യെൽബുർഗ, സിരുഗുപ്പ, മസ്കി, സിന്ദാനൂർ
- ബി.ജെ.പി: കുഷ്തഗി, ഗംഗാവതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.