പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആളെക്കൂട്ടാൻ കോളജുകൾക്ക് കത്ത്
text_fieldsബംഗളൂരു: പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് വിദ്യാർഥികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് അധികൃതർക്ക് പ്രീ യൂനിവേഴ്സിറ്റി വകുപ്പിന്റെ കത്ത്. കോളജ് പ്രിൻസിപ്പൽമാർക്ക് കിട്ടിയ കത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാലുണ്ടാകുന്ന 'ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും' എന്ന ഭീഷണിയുമുണ്ട്. ബംഗളൂരു റൂറലിൽ ഉള്ള കോളജുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിൽ എത്തുന്നുണ്ട്.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ടിന്റെ ഉദ്ഘാടനവും വിമാനത്താവള പരിസരത്ത് കെംപഗൗഡയുടെ കൂറ്റൻ പ്രതിമയുടെ അനാച്ഛാദനവുമാണ് അദ്ദേഹം നിർവഹിക്കുക. സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകൾ വിദ്യാർഥികളെ നിർബന്ധമായും പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നാണ് കത്തിലുള്ളത്. ഇല്ലെങ്കിൽ പിന്നെ സംഭവിക്കുന്നതിനെല്ലാം പ്രിൻസിപ്പൽമാർ ഉത്തരവാദികളായിരിക്കുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.
ആകെ 6500 കുട്ടികളെ കോളജുകൾ പങ്കെടുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ പി.യു കോളജിൽനിന്ന് 1550 വിദ്യാർഥികൾ, 4250 പേർ സ്വകാര്യ കോളജുകളിൽനിന്ന്, 700 പേർ എയ്ഡഡ് കോളജുകളിൽനിന്ന് എന്നിങ്ങനെ കുട്ടികളെ പരിപാടിയിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. ഇതിനായി 134 ബസുകളാണ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.