നേതൃമാറ്റം; സിദ്ധരാമയ്യയും ശിവകുമാറുമായി ഖാർഗെ കൂടിക്കാഴ്ച നടത്തി
text_fieldsബംഗളൂരു: നേതൃത്വമാറ്റത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങൾക്കിടെ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ചർച്ച നടത്തിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ഊർജ മന്ത്രി കെ.ജെ. ജോർജിന്‍റെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിൽ വിമാനമിറങ്ങിയ ഉടൻ ജോർജ്ജ് ഖാർഗെയെയും സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ, ചീഫ് വിപ്പ് അശോക് എം. പട്ടാൻ, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവും എം.എൽ.എയുമായ എ.എസ്. പൊന്നണ്ണ, ശാന്തിനഗർ എം.എൽ.എ. എൻ.എ. ഹാരിസ് എന്നിവര്‍ പങ്കെടുത്തു. ഏകദേശം 45 മിനിറ്റോളം ചര്‍ച്ച നടന്നു. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാര വടംവലിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പലതവണ പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ കോൺഗ്രസ് സർക്കാർ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് അധികാര പങ്കിടൽ പ്രശ്നം കൂടുതൽ ശക്തമായത്.
സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെയും മുഖ്യമന്ത്രി സ്ഥാനത്തെ പറ്റിയുള്ള ഊഹാപോഹങ്ങളെയും കുറിച്ചായിരുന്നു കൂടിക്കാഴ്ചയിലെ ചർച്ചകൾ എന്ന് വൃത്തങ്ങൾ അറിയിച്ചു. നേതൃത്വ വിഷയത്തിൽ പാർട്ടിയിലെ ചില നേതാക്കൾ ഹൈകമാൻഡിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. നേതൃത്വ വിഷയത്തിൽ ഒരു അനൗപചാരിക യോഗം നടക്കുമായിരുന്നുവെന്ന് മധുഗിരി കോൺഗ്രസ് എം.എൽ.എ കെ.എൻ. രാജണ്ണ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ഡൽഹിയിൽ കൂടുതൽ കൂടിയാലോചനകൾ നടക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

