കെ.പി.എസ്.സി നിയമന വിവാദം: രാഹുൽ ഗാന്ധി ബംഗളൂരു സന്ദര്‍ശിക്കണം; കുമാരസ്വാമി
text_fieldsഎച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: കർണാടക പബ്ലിക് സർവിസ് കമീഷൻ (കെ.പി.എസ്.സി) നിയമനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് കർണാടകയിലെ കോൺഗ്രസ് സർക്കാറിനെതിരെ ആഞ്ഞടിച്ച് ജെ.ഡി.എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. നീറ്റ് വിഷയം ഏറ്റെടുത്തതുപോലെ രാഹുൽ ഗാന്ധി വിഷയം ഏറ്റെടുക്കണം. ബംഗളൂരു സന്ദര്‍ശിച്ച് കെ.പി.എസ്.സി നിയമനത്തില്‍ ഇരയായ യുവാക്കളുടെ പരാതികൾ കേൾക്കുകയും കർണാടകയിലെ കോണ്‍ഗ്രസ് സർക്കാറിനുകീഴിൽ എന്താണ് സംഭവിക്കുന്നതെന്ന് സ്വയം മനസ്സിലാക്കുകയും വേണമെന്ന് കുമാരസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റിക്രൂട്ട്‌മെന്‍റ് പരീക്ഷയിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ, പരീക്ഷാരേഖകൾ, ഒ.എം.ആർ ഷീറ്റുകൾ എന്നിവ കൈകാര്യം ചെയ്തതിലെ ക്രമക്കേടുകൾ, ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും പങ്ക് എന്നിവ സി.ഐ.ഡി അന്വേഷിക്കുന്നുണ്ട്. ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പിന്‍റെ തലവനായിരിക്കെ നടന്ന അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർമാരുടെ (ഗ്രേഡ്-1) നിയമനത്തിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തത്തില്‍നിന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്യോഗാർഥികളെ റിസോർട്ടുകളിൽ താമസിപ്പിച്ചിട്ടുണ്ടെന്നും ചോദ്യപേപ്പറുകൾ മുൻകൂട്ടി നൽകിയിട്ടുണ്ടെന്നും ഒ.എം.ആർ ഷീറ്റുകളിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും പണം നൽകിയ ഉദ്യോഗാർഥികൾക്ക് ചോദ്യപേപ്പറുകൾ കൈമാറിയതായും അദ്ദേഹം ആരോപിച്ചു. മന്ത്രിസ്ഥാനം വഹിക്കുന്നതിന് പകരം ആർ.എസ്.എസിനെ ആക്രമിക്കുന്നതിലേക്കാണ് ഖാർഗെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്‍റെ അവകാശവാദങ്ങൾ തെളിവുകൾ സഹിതം പലതവണ പൊതുയിടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു.
ഖാർഗെയോടുള്ള വ്യക്തിപരമായ വിദ്വേഷമല്ല. സുതാര്യമായ അന്വേഷണവും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അന്വേഷണവും നടത്തണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

