കോട്ട ശ്രീനിവാസ പൂജാരി കൗൺസിൽ പ്രതിപക്ഷ നേതാവ്
text_fieldsബംഗളൂരു: നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവായി കോട്ട ശ്രീനിവസ പൂജാരിയെ ബി.ജെ.പി തെരഞ്ഞെടുത്തു. കോൺഗ്രസ് സർക്കാർ അധികാരമേറ്റ് ആറു മാസം പിന്നിടുമ്പോഴാണ് ഉപരിസഭയിൽ പ്രതിപക്ഷ നേതാവിനെ ബി.ജെ.പി നിയമിക്കുന്നത്. പാർട്ടിക്കകത്തെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം നിയമസഭ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതും വൈകിയിരുന്നു. കഴിഞ്ഞ മാസം 17നായിരുന്നു ആർ. അശോകയെ പ്രതിപക്ഷ നേതാവായി ബി.ജെ.പി നിയമിച്ചത്.
കോട്ട ശ്രീനിവാസ പൂജാരിയെ നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തിന് തിങ്കളാഴ്ചയാണ് ബി.ജെ.പി ദേശീയ നേതൃത്വം അംഗീകാരം നൽകിയത്. ഈ സ്ഥാനത്തേക്കുള്ള പൂജാരിയുടെ രണ്ടാം വരവാണിത്. 2018-19 കാലയളവിൽ പ്രതിപക്ഷ നേതാവായും 2019 മുതൽ 2023 വരെ കൗൺസിലിൽ ലീഡറായും പ്രവർത്തിച്ചിരുന്നു. സുനിൽ വല്യാപുരെയെ പ്രതിപക്ഷ ഉപനേതാവായും മുതിർന്ന എം.എൽ.സി എൻ. രവികുമാറിനെ ചീഫ് വിപ്പായും നിയമിച്ചു.
നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കണ്ണുവെച്ചിരുന്ന അരവിന്ദ് ബല്ലാഡിനെ പ്രതിപക്ഷ ഉപനേതാവാക്കി. ബാഗൽകോട്ടിലെ ഹുൻഗുണ്ടിൽനിന്നുള്ള മുതിർന്ന എം.എൽ.എ ദൊഡഡനഗൗഡ ജി. പാട്ടീലിനെ നിയമസഭ ചീഫ് വിപ്പായും നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

