തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കാൻ നിർദേശം; കർണാടകയിൽ വൻ പ്രതിഷേധം
text_fieldsകാവേരി നദി
ബംഗളൂരു: കാവേരി നദിയിൽ നിന്ന് ബുധനാഴ്ച മുതൽ 15 ദിവസത്തേക്ക് തമിഴ്‌നാടിന് പ്രതിദിനം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കാൻ കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആർ.സി) ചൊവ്വാഴ്ച കർണാടകക്ക് നിര്‍ദേശം നല്‍കി. ഇരു സംസ്ഥാനങ്ങളുടെയും വാദങ്ങൾ കേട്ട ശേഷമാണ് തീരുമാനം. ഉത്തരവിനെതിരെ കർണാടകയിൽ പ്രതിഷേധമുയർന്നു. കാവേരി നദീതടത്തിൽ കടുത്ത ജലക്ഷാമം നേരിടുന്നതിനാൽ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് കർണാടക ഉദ്യോഗസ്ഥർ വാദിച്ചെങ്കിലും സമിതി അംഗീകരിച്ചില്ല.
ജൂണിൽ ജലസംഭരണികളിലേക്ക് നീരൊഴുക്ക് ഉണ്ടായിട്ടില്ലെന്നും ജൂലൈയില്‍ പെയ്ത മഴയില്‍ കുറഞ്ഞ അളവിൽ മാത്രമേ വെള്ളം ലഭിച്ചിട്ടിള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി. കർണാടക ജല പ്രതിസന്ധി നേരിടുകയാണ്. ജനങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. ജലസംഭരണികളില്‍ ഒഴുക്ക് കുയറവായതിനാല്‍ തമിഴ് നാട്ടിലേക്ക്വെള്ളം തുറന്നുവിടാൻ സാധിക്കില്ല എന്നും കര്‍ണാടക ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, കർഷകരെ സഹായിക്കുന്നതിനായി സുപ്രീം കോടതിയും കാവേരി നദീജല തർക്ക ട്രൈബ്യൂണലും നിർദേശിച്ച പ്രകാരം ഉടൻ വെള്ളം വിട്ടുകൊടുക്കാൻ കർണാടകയോട് നിർദേശിക്കണമെന്ന് തമിഴ്‌നാട് സി.ഡബ്ല്യു.ആർ.സിയോട് ആവശ്യപ്പെട്ടു. നിര്‍ദേശത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. കര്‍ഷകര്‍ റോഡില്‍ ശയന പ്രദക്ഷിണം നടത്തി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് തമിഴ്നാടിന് വെള്ളം കൊടുക്കാന്‍ സാധിക്കുകയെന്നും രക്തം നല്‍കിയാലും വെള്ളം നല്‍കില്ല എന്നും കര്‍ഷകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

