‘നിപ’ക്കെതിരെ കർണാടകയിൽ അതിജാഗ്രത
text_fieldsബംഗളൂരു: രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിപ വൈറസ് വീണ്ടും പടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കർണാടക ആരോഗ്യ വകുപ്പ് അതിജാഗ്രതയിൽ. രോഗബാധിതരായ വവ്വാലുകൾ ഭാഗികമായി കഴിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയോ പന്നിയിറച്ചി കഴിക്കുന്നതിലൂടെയോ ആണ് പ്രധാനമായും നിപ വൈറസ് പടരുന്നതെന്ന് വകുപ്പ് അറിയിച്ചു. ചില കേസുകളിൽ, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ആശങ്കാജനകമായ കാര്യം നിപ വൈറസിന്റെ ഉയർന്ന മരണനിരക്കാണ്. ഇത് 60 മുതൽ 75 ശതമാനം വരെയാണെന്ന് കണക്കാക്കപ്പെടുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതു കണക്കിലെടുത്ത്, വൈറസ് സംസ്ഥാനത്ത് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്ന കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പനി, ശരീരവേദന, ക്ഷീണം, തലവേദന, ജലദോഷം, തൊണ്ടവേദന, കഴുത്തിന്റെ പിൻഭാഗത്ത് കാഠിന്യം അല്ലെങ്കിൽ വേദന എന്നിവയാണ് നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിപ വൈറസ് ബാധയുടെ ആശങ്കകൾ വർധിച്ചുവരുന്നതിനാൽ, എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഡോക്ടർമാരെ സമീപിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വവ്വാലുകളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ ആളുകൾ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും മരങ്ങളുടെ സ്രവം ഉപയോഗിച്ച് തയാറാക്കിയ പാനീയങ്ങൾ തൽക്കാലം കഴിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. വവ്വാലുകൾ കടിച്ചതോ ഭാഗികമായി കഴിച്ചതോ ആയ പഴങ്ങൾ കഴിക്കരുതെന്നും ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ആരോഗ്യ വകുപ്പ് പാലിക്കേണ്ട മുൻകരുതൽ നടപടികളുടെ പട്ടിക പുറത്തിറക്കി. പഴങ്ങൾ കഴിക്കുന്നതിനുമുമ്പ് നന്നായി കഴുകുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, മൃഗങ്ങളുടെ തീറ്റ വവ്വാലുകളുമായി സമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കുക, മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ സംരക്ഷണ വസ്ത്രം ധരിക്കുക, മരങ്ങളിൽനിന്ന് വേർതിരിച്ചെടുക്കുന്ന പഴച്ചാറിൽ വവ്വാലുകൾ സമ്പർക്കം പുലർത്തുന്നത് തടയുക, രോഗബാധിതരുമായി സമ്പർക്കം പുലർത്തുമ്പോൾ സംരക്ഷണ നടപടികൾ സ്വീകരിക്കുക എന്നിവയാണ് ഇവയിൽ ചിലത്.
മരങ്ങളിൽനിന്ന് വീണതോ മൃഗങ്ങൾ കടിച്ചതോ ആയ പഴങ്ങൾ കഴിക്കാതിരിക്കുക, തുറന്ന പാത്രങ്ങളിൽ സൂക്ഷിച്ച പാനീയങ്ങൾ ഒഴിവാക്കുക, നിപ വൈറസ് ബാധിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്താതിരിക്കുക, രോഗികളോ ചത്തതോ ആയ മൃഗങ്ങളിൽനിന്ന് അകലം പാലിക്കുക, വവ്വാലുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിപ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉടനടി പ്രത്യക്ഷപ്പെടില്ല. സാധാരണയായി, നാലു മുതൽ 14 ദിവസത്തിനുള്ളിൽ അവ ശ്രദ്ധയിൽപ്പെടും. പുറപ്പെടുവിച്ചിരിക്കുന്ന ഉപദേശങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. രോഗബാധിതരായ കേസുകൾ കണ്ടെത്തിയാൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ തയാറെടുപ്പുകളും നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

