കർണാടക ബിരുദദാന ചടങ്ങുകളിൽ കൊളോണിയൽ വേഷത്തിന് വിട
text_fieldsബംഗളൂരു: സംസ്ഥാന സർവകലാശാലകളിലെ ബിരുദദാന ചടങ്ങുകൾക്ക് പാശ്ചാത്യ ഗൗണുകളും തൊപ്പികളും ധരിക്കുന്ന രീതി ഉടൻ ചരിത്രമാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ബിരുദദാന ചടങ്ങുകൾക്ക് ഏകീകൃത പരമ്പരാഗത വസ്ത്രങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചു. ബിരുദങ്ങളും മറ്റ് സർട്ടിഫിക്കറ്റുകളും സ്വീകരിക്കുന്ന ഉദ്യോഗാർഥികൾക്കും ബിരുദദാന ചടങ്ങുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും അതിഥികൾക്കും വേണ്ടിയായിരിക്കും ഇത്. ഇതിന് ശുപാർശകൾ സമർപ്പിക്കുന്നതിനായി വകുപ്പ് വൈസ് ചാൻസലർമാരുടെ ഒരു കമ്മിറ്റി രൂപവത്കരിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഗൗണുകളിൽനിന്ന് പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളിലേക്ക് മാറാൻ ഞങ്ങൾ തീരുമാനിച്ചു. കമ്മിറ്റിയിൽനിന്ന് ശിപാർശകൾ ലഭിച്ചാലുടൻ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും -ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ പറഞ്ഞു. വസ്ത്രം ഖാദിയായിരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ചില സർവകലാശാലകൾ ഇതിനകം ഖാദിയിലേക്ക് മാറിയിട്ടുണ്ട്. ചിലർ വെസ്റ്റേൺ കാപ്സ് ഉപയോഗിക്കുന്നത് നിർത്തി മൈസൂരു പേട്ട ഉപയോഗിച്ചു. എന്നാൽ പൊതു സർവകലാശാലകളിൽ ഇത് ഏകീകൃതമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു -സുധാകർ പറഞ്ഞു. ഗവർണർ തവാർ ചന്ദ് ഗെലോട്ട് അധ്യക്ഷത വഹിച്ച വൈസ് ചാൻസലർമാരുടെ സമ്മേളനത്തിൽ ഈ മാറ്റം സംബന്ധിച്ച നിർദേശം ഉണ്ടായിരുന്നു. ഗവർണർ സ്ത്രീകൾക്ക് സാരിയും പുരുഷന്മാർക്ക് കുർത്ത-പൈജാമയുമാണ് നിർദേശിച്ചത്.എല്ലാവർക്കും വസ്ത്രത്തിന്റെ നിറം വെള്ളയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ സർവകലാശാലകളും ബിരുദദാന ചടങ്ങുകൾക്ക് കൈത്തറി തുണിത്തരങ്ങളിലേക്ക് മാറണമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

