കർണാടക സർക്കാർ മർദനമേറ്റ കണ്ടക്ടർക്കൊപ്പമുണ്ട് -ഗതാഗത, ആഭ്യന്തര മന്ത്രിമാർ
text_fieldsമറാത്ത വാദികളുടെ മർദനമേറ്റ കർണാടക ആർ.ടി.സി കണ്ടക്ടറെ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ബെളഗാവിയിലെ ആശുപത്രിയിൽ സന്ദർശിക്കുന്നു
ബംഗളൂരു: ബെളഗാവിയിൽ യാത്രക്കാരനോട് മറാത്തി സംസാരിച്ചില്ലെന്ന് ആരോപിച്ച് മർദനമേറ്റ ബസ് കണ്ടക്ടർ മഹാദേവപ്പ ഹുക്കേരിക്ക് പിന്തുണയുമായി കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. തന്റെ വകുപ്പും സംസ്ഥാനത്തെ ജനങ്ങളും ഹുക്കേരിക്കൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. വെള്ളിയാഴ്ച ബാലെകുന്ദ്രിയിലാണ് കണ്ടക്ടർക്കുനേരെ അക്രമം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബസിൽ പുരുഷ സുഹൃത്തിനൊപ്പം കയറിയപ്പോൾ കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ സുഹൃത്ത് മറാത്തിയിൽ മറുപടി നൽകി. മറാത്തി മനസ്സിലാകുന്നില്ലെന്നും കന്നടയിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടതായും കണ്ടക്ടർ ഹുക്കേരി പൊലീസിനോട് പറഞ്ഞു. ഉടൻ തന്നെ ആൺകുട്ടി തന്റെ സുഹൃത്തുക്കളെ വിളിച്ച് കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ചു.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഹുക്കേരി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. ‘‘ബസ്സിൽ 90 യാത്രക്കാരുണ്ടായിരുന്നു. കണ്ടക്ടർക്കെതിരെ മനഃപൂർവം പോക്സോ കേസ് രജിസ്റ്റർ ചെയ്തതാണെന്ന് അവരെല്ലാം പറയുന്നു. പ്രാദേശിക നേതാക്കൾ, യാത്രക്കാർ, മാധ്യമങ്ങൾ, സംസ്ഥാനത്തെ ജനങ്ങൾ എന്നിവരുൾപ്പെടെ നാമെല്ലാവരും മഹാദേവപ്പക്കൊപ്പമാണ്’’- ആശുപത്രിയിൽ കണ്ടക്ടറെ സന്ദർശിച്ചശേഷം റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു.കേസിലെ പൊലീസ് നടപടിയിൽ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
‘‘ഹുക്കേരി ആക്രമണത്തിൽ കുറഞ്ഞത് 15 പേരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് (ബെളഗാവി) ഇവിടെ വന്നതിനുശേഷം ഞാൻ മനസ്സിലാക്കി, പക്ഷേ അഞ്ചുപേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. മറ്റുള്ളവരെയും അറസ്റ്റ് ചെയ്യണം. അവരെ വെറുതെ വിട്ടാൽ അവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തുടരും’’- റെഡ്ഡി പറഞ്ഞു. ബസ് കണ്ടക്ടർക്ക് നേരെയുണ്ടായ ആക്രമണം മഹാരാഷ്ട്രയും കർണാടകയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.
മഹാരാഷ്ട്രയിലെയും കർണാടകയിലെയും സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളിലെ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നേരെ ആക്രമണങ്ങൾ ഉണ്ടായി.ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര തുമകുരുവിൽ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.‘‘മഹാരാഷ്ട്ര അതിർത്തിയിലെ ബെളഗാവിയിൽ പലപ്പോഴും ഭാഷാടിസ്ഥാനത്തിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. നമ്മൾ ശ്രദ്ധയോടെ നീങ്ങണം. ഇത് മഹാരാഷ്ട്രക്കും കർണാടകക്കും ബാധകമാണ്. ഇത് കൂടുതൽ വളരാൻ നാം അനുവദിക്കരുത്’’.
ഇത്തരം കേസുകളിൽ കർണാടക അടിയന്തര പൊലീസ് നടപടി സ്വീകരിക്കുമെന്ന് പരമേശ്വര പറഞ്ഞു. മഹാരാഷ്ട്രയും അങ്ങനെ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കണ്ടക്ടർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിച്ചുവരുകയാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നും കർണാടക വനിതാ ശിശു വികസന മന്ത്രിയും ബെളഗാവി സ്വദേശിയുമായ ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. ബസിൽ 90 പേർ യാത്ര ചെയ്തിരുന്നുവെന്നും അവിടെ എന്താണ് സംഭവിച്ചതെന്നതിന് എല്ലാവരും ദൃക്സാക്ഷികളുമാണ്. പക്വതയോടെ പെരുമാറേണ്ടതുണ്ട്. കർണാടകയും മഹാരാഷ്ട്രയും ഇന്ത്യയുടെ ഭാഗമാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ആളുകൾ ഞങ്ങളുടെ ബസുകളെയും ജീവനക്കാരെയും ആക്രമിക്കുന്നത് താൻ കണ്ടു. ഇത് അവസാനിപ്പിക്കണം. നമ്മുടെ ശത്രുക്കൾ ആരാണെന്ന് നമ്മൾ അറിയുകയും നമ്മൾ തമ്മിൽ വഴക്കിടുന്നത് ഒഴിവാക്കുകയും വേണമെന്ന് ഹെബ്ബാൾക്കർ പറഞ്ഞു.
കർണാടകയിലെയും മഹാരാഷ്ട്രയിലെയും ക്രമസമാധാന നില വഷളാകുന്നതിന്റെ തെളിവാണ് ഈ സംഭവങ്ങൾ എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു. കന്നടക്കാർ ഭീരുക്കളല്ല. അവർ ചെയ്യുന്നതിനപ്പുറം വളരെയധികം ചെയ്യാൻ തങ്ങൾക്കും ശക്തിയുണ്ട്. പക്ഷേ നിക്ഷിപ്ത താൽപര്യങ്ങൾക്കായി ഇത്തരം പ്രവർത്തനങ്ങൾ ഗൂഢാലോചന നടത്തുന്നത് ശരിയല്ല. കർണാടക, മഹാരാഷ്ട്ര സർക്കാറുകൾ ഇത് നിയന്ത്രണവിധേയമാക്കണമെന്ന് അദ്ദേഹം മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

