മംഗളൂരുവിൽ ഒമ്പത് താലൂക്ക് ഓഫിസുകളിൽ ഒരേസമയം റെയ്ഡ് ക്രമക്കേട് കണ്ടെത്തി
text_fieldsമംഗളൂരു: ലോകായുക്ത മംഗളൂരു ഡിവിഷനിലെ ഉദ്യോഗസ്ഥ സംഘം മംഗളൂരു,പുത്തൂർ, ബണ്ട്വാൾ, സുള്ള്യ, കടബ, ഉള്ളാൾ, മൂഡ്ബിദ്രി, മുൽക്കി, ബെൽത്തങ്ങാടി താലൂക്ക് ഓഫീസുകളിൽ ഒരേസമയം പരിശോധന നടത്തി. ലോകായുക്ത രജിസ്റ്റർ ചെയ്ത സ്വമേധയാ ലഭിച്ച കേസുകളുടെയും പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിൽ ലോകായുക്ത ബി.പി.ദിനേശിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.നാല് ഡിഎസ്പിമാർ, അഞ്ച് ഇൻസ്പെക്ടർമാർ, 55 ലോകായുക്ത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ബണ്ട്വാൾ താലൂക്ക് ഓഫീസിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സംഘം തീർപ്പാക്കാത്ത അപേക്ഷകളും കേസുകളും സംബന്ധിച്ച രേഖകൾ പരിശോധിക്കുകയും ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കേസ് ഫയലുകളിലെ രേഖകൾ, മുൻ ഉത്തരവുകൾ, അപേക്ഷകളുടെ തീർപ്പാക്കൽ, അനുബന്ധ നടപടിക്രമങ്ങൾ എന്നിവ അവർ പരിശോധിച്ചു. പുത്തൂർ താലൂക്ക് ഓഫീസിലെ ഫയലുകളുടെ തീർപ്പാക്കൽ, കെട്ടിക്കിടക്കുന്ന അപേക്ഷകൾ, വിവിധ കേസുകളുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ പരിശോധിച്ചു.
സുള്ള്യ താലൂക്ക് ഓഫീസിൽ വിവിധ സെക്ഷനുകൾ സന്ദർശിച്ച് ഫയലുകൾ, പൊതുജനങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകൾ, തീർപ്പാക്കാതെ കിടക്കുന്ന അപേക്ഷകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. പരിശോധനക്കിടെ പാമ്പേത്താടി, കുത്ത്കുഞ്ച ഗ്രാമങ്ങളിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് സെക്ഷൻ 94 സി പ്രകാരം ഭൂമി അനുവദിച്ചതായി ലഭിച്ച പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഫയലും പരിശോധിച്ചു.
തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വിവിധ സെക്ഷൻ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരിൽ നിന്ന് ലോകായുക്ത ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ എണ്ണം, തീർപ്പാക്കിയ അപേക്ഷകൾ, തീർപ്പാക്കാത്ത അപേക്ഷകൾ എന്നിവയുടെ വിശദാംശങ്ങൾ അവർ പരിശോധിച്ചു. ചില സെക്ഷനുകളിലെ ഫയലുകൾ വളരെക്കാലമായി കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. എന്തുകൊണ്ടാണ് ഇത്രയും കാലം ഫയലുകൾ കെട്ടിക്കിടക്കുന്നതെന്ന് ജീവനക്കാരോട് ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

