വിദ്യാർഥികളെ നിർബന്ധിച്ച് പൂണൂല്‍ നീക്കം ചെയ്ത സംഭവം; അന്വേഷണം ആരംഭിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കൃപാനിധി കോളജ് സി.ഇ.ടി സെന്‍ററിലെ പൂണൂല്‍ നീക്കം ചെയ്യാൻ വിദ്യാര്‍ഥികളെ നിർബന്ധിച്ച കേസ് രാഷ്ട്രീയ വഴിത്തിരിവിലേക്ക്. സംഭവത്തില്‍ രക്ഷിതാക്കളോടൊപ്പം ബി.ജെ.പിയും പൊലീസ് കമീഷണർക്ക് പരാതി നൽകി. സംഭവത്തെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം കോളജ് മാനേജ്‌മെന്‍റ് കൃപാനിധി കോളജിലെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. വിഷയം അന്വേഷിക്കാൻ കെ.ഇ.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബംഗളൂരു ഡി.സിക്ക് കത്തെഴുതി.
തുടര്‍ന്ന് കേസ് അന്വേഷണത്തിനായി ബംഗളൂരു ഡി.സി അഡീഷനൽ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ രൂപവത്കരിക്കുകയും രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോട് നിർദേശിക്കുകയും ചെയ്തു. അന്വേഷണ റിപ്പോർട്ടിന് ശേഷം കോളജിനും കൂടുതല്‍ ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം ബിദറിലും ഈ വർഷം ബംഗളൂരുവിലും സമാനസംഭവങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ അടുത്ത വർഷം മുതൽ വിദ്യാര്‍ഥികളുടെ വസ്ത്രധാരണം സംബന്ധിച്ച നിയമങ്ങൾ ചിട്ടപ്പെടുത്തുമെന്ന് കെ.ഇ.എ. അധികൃതര്‍ അറിയിച്ചു. മതപരമായ വസ്ത്രധാരണ രീതിയെക്കുറിച്ച് മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഒഴിവാക്കാൻ പുതിയ മാർഗനിർദേശങ്ങൾ രൂപവത്കരിക്കാനും മതവികാരങ്ങളെ വ്രണപ്പെടുത്താതെയുള്ള വസ്ത്രധാരണ നിയമങ്ങൾ നടപ്പാക്കാനും കെ.ഇ.എ തീരുമാനിച്ചു.
പൂണൂൽ നീക്കം ചെയ്തതിനെതിരെ മന്ത്രി ദിനേശ് ഗുണ്ടുറാവു
ബംഗളൂരു: സി.ഇ.ടി പരീക്ഷക്കിടെ പൂണൂൽ നീക്കം ചെയ്ത നടപടിയെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അപലപിച്ചു. ഇത്തരം പ്രവൃത്തികള്‍ മനുഷ്യത്വരഹിതമാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ ഇയർ സ്റ്റഡുകൾ, വളകൾ, ഹിജാബ് അല്ലെങ്കിൽ പൂണൂൽ എന്നിവ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതും കത്രിക ഉപയോഗിച്ച് നീളമുള്ള കൈകൾ മുറിക്കുന്നതും അവരുടെ മനോവീര്യം തകര്‍ക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും അംഗീകരിക്കാനാവില്ലെന്നും റാവു എക്സില്‍ കുറിച്ചു. പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാര്‍ഥികളുടെ അറിവ് പരീക്ഷിക്കണം. മറിച്ച് അവരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാവരുത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും സര്‍ക്കാര്‍ കൂടെയുണ്ടെന്നും മന്ത്രി വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

