അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേളക്ക് ഇന്ന് തുടക്കം
text_fieldsഅന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേളക്ക് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽനിന്ന്
ബംഗളൂരു: കർണാടക സർക്കാറിന്റെ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേളക്ക് ഇന്ന് തുടക്കമാവും. ധാന്യ ഭക്ഷണ സംസ്കാരത്തെയും ജൈവ ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും ധാന്യ- ജൈവ ഉൽപന്നങ്ങളുടെ വിപണി സാധ്യതകൾ കണ്ടെത്തുന്നതിനുമായാണ് മേള സംഘടിപ്പിക്കുന്നത്. മൈതാനത്തെ ത്രിപുര വാസിനിയിൽ മൂന്നു ദിവസമായി നടക്കുന്ന മേളയിൽ സെമിനാറുകൾ, ശിൽപശാലകൾ, പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, ഭക്ഷ്യ സ്റ്റാളുകൾ എന്നിവയുണ്ടാകും. ഓർഗാനിക്സ് ആൻഡ് മില്ലറ്റ് ഓർഗനൈസേഷനുകൾ, ഇത്തരം ഉൽപന്നങ്ങളുടെ കച്ചവടക്കാർ, കയറ്റുമതിക്കാർ, കർഷക കൂട്ടായ്മകൾ, സംസ്ഥാന- കേന്ദ്ര വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ മേളയിലെത്തും.
കർണാടകക്ക് പുറമെ ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, മണിപ്പൂർ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വിവിധ ഉൽപന്നങ്ങളുമായുള്ള സ്റ്റാളുകളും മില്ലറ്റ് സ്റ്റാർട്ടപ്പുകളും പ്രദർശനത്തിലുണ്ടാവും. ഉൽപാദകർക്കും വ്യാപാരികൾക്കും നേരിട്ട് ബന്ധപ്പെടാൻ ബി ടു ബി മീറ്റുകൾ നടക്കും.
ഇതിനകം 115 പേർ ബി ടു ബി മീറ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേളയിലെ അന്താരാഷ്ട്ര സമ്മേളന സെഷനിൽ അന്താരാഷ്ട്രതലത്തിൽ പ്രഗല്ഭരായ 35 പേർ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി നിർമല സീതാരാമൻ വിശിഷ്ടാഥിതിയായി പങ്കെടുക്കും.
അന്താരാഷ്ട്ര ശിൽപശാലയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നിർവഹിക്കും. എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിക്കും. കർഷകർക്കുള്ള ശിൽപശാല കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കർണാടക കൃഷിമന്ത്രി എൻ. ചലുവരായ സ്വാമി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

