നിർമാണത്തിനിടെ മെട്രോ തൂൺ തകർന്ന സംഭവം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു
text_fieldsഎച്ച്.ബി.ആർ ലേഔട്ടിന് സമീപം ചൊവ്വാഴ്ച നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുണ്ടായ അപകടത്തിന്റെ ദൃശ്യം
ബംഗളൂരു: നമ്മ മെട്രോ നിർമാണ പ്രവൃത്തിക്കിടെ തൂൺ തകർന്ന് ഇരുചക്രവാഹന യാത്രികരായ അമ്മയും രണ്ടു വയസ്സുകാരനായ മകനും മരിച്ച സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
നിർമാണ കമ്പനി ആവശ്യമായ സുരക്ഷ നടപടി സ്വീകരിച്ചില്ലെന്നും അപകടത്തിന് 11 എൻജിനീയർമാർ ഉത്തരവാദികളാണെന്നും ഗോവിന്ദാപുര പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നിർമാണ ചുമതലയുള്ള നാഗാർജുന കൺസ്ട്രക്ഷൻസ് കമ്പനി, കമ്പനിയുടെ എൻജിനീയർമാരും സൂപ്പർവൈസർമാരുമായ അഞ്ചുപേർ, പാതയുടെ നിർമാണ ചുമതലയുള്ള ബി.എം.ആർ.സി.എൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സി. എൻജിനീയർ തുടങ്ങിയവർക്കെതിരെയാണ് കേസ്.
അപകടത്തെ കുറിച്ച് ഐ.ഐ.ടി ഹൈദരാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ഫോറൻസിക് സംഘങ്ങൾ നടത്തിയ പഠനങ്ങൾകൂടി കണക്കിലെടുത്താണ് 1100 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം തയാറാക്കിയത്. ജനുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 10.30ഓടെ ഔട്ടർ റിങ് റോഡ് ഹെന്നൂർ മെയിൻറോഡിൽ എച്ച്.ബി.ആർ ലേഔട്ടിന് സമീപത്തുണ്ടായ അപകടത്തിൽ ഇരട്ടക്കുട്ടികളുടെ മാതാവും മാന്യത ടെക് പാർക്കിലെ ജീവനക്കാരിയുമായ തേജസ്വിനി (35), മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. ഭർത്താവ് ലോഹിത് കുമാർ, ഇരട്ട മക്കളിലൊരാളായ പെൺകുട്ടി എന്നിവർക്ക് പരിക്കേറ്റിരുന്നു. നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായ കെ.ആർ പുരം-എയർപോർട്ട് ലൈനിൽ 218ാം നമ്പർ തൂൺ നിർമിക്കാനായി കെട്ടിയുയർത്തിയ ടൺ കണക്കിന് ഭാരവും 40 അടി ഉയരവുമുള്ള ഇരുമ്പുകമ്പിക്കൂട്ടം നാലംഗ കുടുംബം സഞ്ചരിച്ച ഇരുചക്രവാഹനത്തിനുമേൽ മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് വിഷയത്തിലിടപെട്ട കർണാടക ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. അപകടം സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുതാൽപര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് അശോക് എസ്. കിനാഗി എന്നിവരടങ്ങുന്ന ബെഞ്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിവരം തേടുകയും കേസിൽ കർണാടക സർക്കാറിനെയും ബി.ബി.എം.പി, ബി.എം.ആർ.സി.എൽ എന്നിവരെ കക്ഷി ചേർക്കുകയും ചെയ്തിരുന്നു.
അപകടത്തിൽപെട്ട കുടുംബത്തിന് 20 ലക്ഷം സഹായധനം നൽകിയ ബി.എം.ആർ.സി.എൽ സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സി. എൻജിനീയർ എന്നിവർക്കു പുറമെ സൈറ്റ് എൻജിനീയറെയും ബി.എം.ആർ.സി.എൽ സസ്പെൻഡ് ചെയ്തിരുന്നു.
നിർമാണത്തിലിരിക്കുന്ന മെട്രോ തൂൺ തകർന്നുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അന്നത്തെ സർക്കാറിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് അഴിമതി ആരോപണമുയർത്തിയിരുന്നു.
ബി.ജെ.പി സർക്കാറിന് കീഴിൽ ഒരു ഗുണനിലവാരവുമില്ലാത്ത നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

