ഗർഭിണിയും ഇരട്ടകുഞ്ഞുങ്ങളും മരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി
text_fieldsബംഗളൂരു: സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വീട്ടിൽ പ്രസവിക്കേണ്ടിവന്ന ഗർഭിണിയും ഇരട്ടകുഞ്ഞുങ്ങളും മരിച്ച സംഭവം അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. ആരോഗ്യവകുപ്പ് കമീഷണറാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുക. ഇവർ രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും.
കുറ്റക്കാരെന്നു കണ്ടെത്തിയാൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗൈനക്കോളജി ഡോക്ടർ അടക്കമുള്ള ആരോഗ്യവകുപ്പ് ജീവനക്കാരെ പിരിച്ചുവിടുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിൽ ക്രമീകരണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യത്തിലുള്ള രോഗികൾക്ക് ആദ്യം ചികിത്സ നൽകുകയാണ് വേണ്ടതെന്നും ഇത്തരത്തിലുള്ള ഉത്തരവ് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് പുതുക്കി നൽകിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദാരുണസംഭവം. തമിഴ്നാട്ടുകാരിയും ഒരുമാസം മുമ്പ് കർണാടകയിലെ തുമകുരുവിലെ ഭാരതി നഗറിലേക്ക് താമസം മാറുകയും ചെയ്ത 35കാരിയും ഇരട്ടകുഞ്ഞുങ്ങളുമാണ് തുമുകുരു ജില്ല ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വീട്ടിൽ പ്രസവിക്കുകയും കുഞ്ഞുങ്ങളടക്കം മരിക്കുകയും ചെയ്തത്. ആശുപത്രി നഴ്സുമാരായ യശോദ, ദിവ്യഭാരതി, സവിത, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഉഷ എന്നിവരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഇടപെട്ടു. ഇത്തരം കാര്യങ്ങൾ നാടിന് അപമാനകരമാണെന്ന് കമീഷൻ പ്രസിഡന്റ് കെ. നാഗണ്ണ ഗൗഡ പറഞ്ഞു. ഗർഭിണികളും നവജാതശിശുക്കളും മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ല ആശുപത്രികളിൽ 24 മണിക്കൂറും പ്രസവ ചികിത്സ വിദഗ്ധരും ഗൈനക്കോളജി ഡോക്ടർമാരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം നിർദേശം നൽകി. ആധാർ കാർഡും തായി (ഗർഭിണി) കാർഡും ഇല്ലെന്ന കാരണത്താൽ ഗർഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ട തുമകുരു ജില്ല ആശുപത്രിയിൽ അദ്ദേഹം കഴിഞ്ഞദിവസം സന്ദർശനം നടത്തി. രോഗികളുടെ രേഖകൾ ജീവനക്കാർ പരിശോധിക്കാനെടുക്കുന്ന സമയത്തുപോലും അത്യാസന്ന നിലയിലുള്ള രോഗികൾ മരണപ്പെടാം.
ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് ചികിത്സ നൽകുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ജില്ല ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് മൂന്നു ജീവനുകൾ നഷ്ടമായത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്. ഇതിന് ഏതു സമയത്തും ഗൈനക്കോളജി ഡോക്ടർമാരടക്കം ആശുപത്രിയിൽ ഉണ്ടാകണം. ഉന്നത അധികൃതർ ആഴ്ചയിൽ ഒരിക്കൽ ജീവനക്കാരുടെ യോഗം വിളിച്ച് സുഗമവും കാര്യക്ഷമവുമായ സേവനം ഉറപ്പുവരുത്തണം. സംഭവം സംബന്ധിച്ച് ദേശീയ കമീഷനെ വിവരമറിയിച്ചിട്ടുണ്ടെന്നും കെ. നാഗണ്ണ ഗൗഡ പറഞ്ഞു. വനിത ശിശു വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീധറും ഒപ്പമുണ്ടായിരുന്നു.
അതേസമയം, സംഭവത്തെ സംബന്ധിച്ച് ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിട്ടില്ലെന്ന് ജില്ല സർജൻ ഡോ. വീണ പറഞ്ഞു. ആശുപത്രിയിൽ ആറു ഗൈനക്കോളജി ഡോക്ടർമാർ ഉണ്ട്. ഇതിൽ ഒരാളുടെ സേവനം ഗർഭിണികളുടെ വാർഡിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ ആശുപത്രി അധികൃതരുമായി കഴിഞ്ഞദിവസം അടിയന്തര ചർച്ച നടത്തിയിട്ടുണ്ട്.
മൂത്ത കുഞ്ഞിനോടൊപ്പം താമസിച്ചിരുന്ന സ്ത്രീക്ക് പ്രസവവേദന വന്നതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് ഇവർ തുമകുരു ജില്ല ആശുപത്രിയിൽ പോയത്. എന്നാൽ, ആശുപത്രി അധികൃതർ ഇവരോട് ആധാർ കാർഡും കേന്ദ്ര സർക്കാറിന്റെ മാതാശ്രീ പദ്ധതിക്ക് കീഴിലുള്ള കാർഡും കാണിക്കാൻ ആവശ്യപ്പെട്ടു. ഇവ സ്ത്രീക്ക് ഉണ്ടായിരുന്നില്ല. ഇതോടെ ജില്ല ആശുപത്രിയിൽ ഇവർക്ക് പ്രവേശനം നൽകാതെ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. ബംഗളൂരുവിൽ എത്താൻ പണം ഇല്ലാത്തതിനാൽ ഇവർ വീട്ടിലേക്ക് മടങ്ങുകയും വ്യാഴാഴ്ച പുലർച്ചയോടെ വീട്ടിൽ പ്രസവിക്കുകയുമായിരുന്നു. ആരോഗ്യസ്ഥിതി സങ്കീർണമാവുകയും രക്തസ്രാവം രൂക്ഷമാവുകയും ചെയ്തതിനെ തുടർന്ന് കുഞ്ഞുങ്ങളും ഒപ്പം സ്ത്രീയും മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇവരുടെ മൃതദേഹം തുമകുരുവിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.