കബനി കായലിലെ അനധികൃത റിസോർട്ടുകൾക്ക് അനുമതി തേടണം -ഡി.സി
text_fieldsബംഗളൂരു: കബനി കായലിലെ അനധികൃത റിസോർട്ടുകളുടെ നടത്തിപ്പിന് അനുമതി തേടണമെന്ന് ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി. എച്ച്.ഡി. കോട്ടെ താലൂക്കിലെ 23 റിസോർട്ടുകളില്‍ മൂന്നെണ്ണം അനധികൃതമായി നിർമിച്ചതാണ്. പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് 2017ൽ കബനി കായലിനോട് ചേർന്നുള്ള വനപ്രദേശങ്ങളിൽ 20 റിസോർട്ടുകൾ നിർമിച്ചിരുന്നു. 2025ൽ മൂന്ന് റിസോർട്ടുകൾ കൂടി പ്രദേശത്ത് നിർമിച്ചു.
പുതിയ റിസോർട്ടുകളുടെ മാനേജ്മെന്‍റിനോട് റീജ്യനൽ കമീഷണറുടെ കമ്മിറ്റിയിൽ നിന്ന് മതിയായ അനുമതി വാങ്ങാൻ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും അതുവരെ അവർക്ക് ബിസിനസ് നടത്താൻ അധികാരമില്ലെന്നും ഡി.സി കൂട്ടിച്ചേർത്തു. 20 റിസോർട്ടുകളിൽ ആറെണ്ണം ജലസേചന വകുപ്പ് ഏറ്റെടുത്ത ഭൂമി കയ്യേറി നിർമിച്ചതാണെന്ന് ഭൂമി സർവേയിൽ കണ്ടെത്തി.
15 ദിവസത്തിനുള്ളിൽ കൈയേറ്റം ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് റിസോർട്ടുകൾ ഉത്തരവ് അനുസരിച്ച് കൈയേറ്റം ഒഴിപ്പിച്ചുവെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഡി.സി റെഡ്ഡി പറഞ്ഞു. കബനി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗണേഷ്, സർവെ വകുപ്പ് ഓഫിസർ അർജുൻ, റവന്യൂ ഇൻസ്പെക്ടർ യോഗേഷ്, വില്ലേജ് അക്കൗണ്ടന്‍റ് നാഗരാജ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

