ഹുബ്ബള്ളി കൊലപാതകം; കേസ് സി.ഐ.ഡിക്ക്; പ്രത്യേക കോടതി സ്ഥാപിക്കും -മുഖ്യമന്ത്രി
text_fieldsബംഗളൂരു: ഹുബ്ബള്ളി ബി.വി.ബി കോളജിൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് സി.ഐ.ഡിക്ക് കൈമാറിയതായും കേസിന്റെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുറ്റപത്രം വേഗത്തിൽ സമർപ്പിക്കും. കൊലപാതകത്തിൽ മറ്റു നാലുപേരുടെ പങ്കുകൂടി പെൺകുട്ടിയുടെ പിതാവ് സംശയിക്കുന്നുണ്ട്. അക്കാര്യവും വിശദമായി അന്വേഷിക്കും.
ഇപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് മാതാപിതാക്കളെ കാണാൻ കഴിയുന്ന സാഹചര്യത്തിലല്ലെന്നും ഹുബ്ബള്ളിയിൽ പോകുമ്പോൾ കുടുംബത്തെ സന്ദർശിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി പ്രതിപക്ഷമായ ബി.ജെ.പി ആരോപണമുയർത്തിയതു സംബന്ധിച്ച് പ്രതികരിച്ച മുഖ്യമന്ത്രി, കണക്കുകൾ വെച്ച് ബി.ജെ.പി വാദത്തെ ഖണ്ഡിച്ചു. കഴിഞ്ഞ വർഷത്തിൽ (2023) കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്ത് 1295 ക്രൈം കേസുകളാണ് രേഖപ്പെടുത്തിയത്. ബി.ജെ.പി ഭരണത്തിലിരുന്ന 2019 മുതൽ 2022 വരെയുള്ള കാലയളവിൽ യഥാക്രമം 1300, 1318, 1342, 1370 എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളുടെ കണക്ക്. കോൺഗ്രസ് ഭരണത്തിൽ എല്ലാവർക്കും സംരക്ഷണം നൽകും. നേഹയുടെ കൊലപാതകത്തിൽ ശക്തമായി അപലപിക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.
ഹുബ്ബള്ളി -ധാർവാഡ് മുനിസിപ്പൽ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമതിന്റെ മകൾ നേഹ ഹിരേമത് (23) ആണ് വ്യാഴാഴ്ച കോളജ് കാമ്പസിൽ കൊല്ലപ്പെട്ടത്. അക്രമത്തിനുശേഷം ഓടിപ്പോയ പ്രതി ഫയാസ് ഖൊണ്ഡുനായ്കിനെ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വർഷ എം.സി.എ വിദ്യാർഥിനിയായ നേഹയുടെ മുൻ സഹപാഠിയാണ് പ്രതി ഫയാസ്.
ബി.ജെ.പി പ്രതിഷേധിച്ചു
ഹുബ്ബള്ളിയിലെ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കർണാടക ബി.ജെ.പിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സംസ്ഥാന വ്യാപക സമരം നടത്തി. കോൺഗ്രസ് സർക്കാറിന്റെ പ്രീണന രാഷ്ട്രീയമാണ് കർണാടകയിൽ തുടർച്ചയായ അക്രമങ്ങൾ അരങ്ങേറാനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബംഗളൂരുവിൽ രാമേശ്വരം കഫേയിൽ ബോംബ് സ്ഫോടനം നടന്നതും ജയ് ശ്രീറാം വിളിച്ചതിനും ഹനുമാൻ ചാലിസ് ഉറക്കെ മുഴക്കിയതിനും യുവാക്കൾക്കു നേരെ മർദനം അരങ്ങേറിയതും ഇതിന്റെ ഭാഗമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. മൈസൂരുവിൽ നടന്ന പ്രതിഷേധത്തിന് സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര നേതൃത്വം നൽകി. തുമകുരുവിൽ പ്രതിപക്ഷ നേതാവ് ആർ. അശോകയും ഹാവേരയിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബെളഗാവിയിൽ ജഗദീഷ് ഷെട്ടറും ബെള്ളാരിയിൽ ബി. ശ്രീരാമുലുവും പ്രതിഷേധം നയിച്ചു. ബംഗളൂരു, ബാഗൽകോട്ട്, ചിക്കോടി, രാമനഗര, ബിദർ, വിജയപുര, റായ്ച്ചൂർ, ഉഡുപ്പി, യാദ്ഗിർ, ചാമരാജ് നഗർ, ചിക്കമകളൂരു, ചിത്രദുർഗ, ദാവൻകരെ, കാർവാർ എന്നിവിടങ്ങളിലും ബി.ജെ.പി പ്രതിഷേധം അരങ്ങേറി. അതേസമയം, സംഭവം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിമർശനമുയർത്തിയിരുന്നു.
ഹുബ്ബള്ളിയിൽ ബന്ദ് ആചരിച്ചു
വിദ്യാർഥിനിയുടെ കൊലപാതകത്തിൽ അപലപിച്ചും ഇരയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഹുബ്ബള്ളി- ധാർവാഡിലെ മുസ്ലിം സംഘടനകൾ തിങ്കളാഴ്ച ബന്ദ് ആചരിച്ചു. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു. ഹുബ്ബള്ളി ഷാഹ് ബസാർ, നൂറാനി മാർക്കറ്റ് എന്നിവിടങ്ങളിലെ കടകൾ അടഞ്ഞുകിടന്നു. ‘ജസ്റ്റിസ് ഫോർ നേഹ’ പോസ്റ്ററുകൾ കടകളുടെ ഷട്ടറുകളിൽ പതിച്ചിരുന്നു. ധാർവാഡിൽ അൻജുമാനെ ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന സൂചകമായി കറുത്ത കൊടികളുമായി മൗന റാലിയും സംഘടിപ്പിച്ചു.
അൻജുമാൻ കോളജ് മുതൽ ഡെപ്യൂട്ടി കമീഷണർ ഓഫിസ് വരെയായിരുന്നു മൗനജാഥ. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും കേസ് വിചാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
14 കുത്തേറ്റു; മരണകാരണം കഴുത്തിലെയും ഹൃദയത്തിലെയും മുറിവ് -പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ബംഗളൂരു: ഹുബ്ബള്ളിയിൽ കോളജ് കാമ്പസിൽ കൊല്ലപ്പെട്ട നേഹ ഹിരേമതിന്റെ (23) പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പെൺകുട്ടിക്ക് ശരീരത്തിൽ 14 തവണ കുത്തേറ്റതായും ഹൃദയത്തിലും കഴുത്തിലെ രക്തധമനിയിലുമേറ്റ ആഴത്തിലുള്ള മുറിവാണ് പെട്ടെന്നുള്ള മരണത്തിനിടയാക്കിയതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
അതേസമയം, കേസ് ഒതുക്കാൻ സമ്മർദമുള്ളതായി നേഹയുടെ പിതാവും ഹുബ്ബള്ളി-ധാർവാഡ് കോർപറേഷൻ കൗൺസിലറുമായ നിരഞ്ജൻ ഹിരേമത് പറഞ്ഞു. കേസ് സി.ഐ.ഡിക്ക് കൈമാറിയതിൽ സർക്കാറിനെ നന്ദി അറിയിക്കുന്നതായും നീതിപൂർവമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ കുടുംബാംഗങ്ങൾ കേസിൽ ഉൾപ്പെട്ടാൽ പോലും കഠിനമായ ശിക്ഷ നൽകണം. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.