വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് ഹോട്ടൽ മുറി ബുക്കിങ്; ആറു ലക്ഷം രൂപ തട്ടി
text_fieldsബംഗളൂരു: മൈസൂരുവിൽ റിസോർട്ടിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റും ഇ-മെയിൽ ഐഡിയും സൃഷ്ടിച്ച് നിരവധി ഉപഭോക്താക്കളിൽ നിന്ന് ഏകദേശം ആറ് ലക്ഷം രൂപ തട്ടിയെടുത്തവർക്കെതിരെ മൈസൂരുവിലെ സൈബർ, ഇക്കണോമിക്, നാർക്കോട്ടിക് ക്രൈംസ് (സിഇഎൻ) പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. റിസോർട്ടിലെ ജീവനക്കാരി നൽകിയ പരാതി പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.റിസോർട്ടിന്റെ ഔദ്യോഗിക പോർട്ടലിനോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റും ഇ-മെയിൽ ഐഡിയും പ്രതി നിർമിച്ചു, ഒന്നിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് ബുക്കിംഗുകളും മുൻകൂർ പണമടവുകളും ശേഖരിച്ചെന്നാണ് പരാതി.
വേനലവധി സീസണുകളിൽ ഹോട്ടലുകൾ മുഴുവൻ ബുക്കിങ്ങും നടത്താറുണ്ട്. മുറികൾ ഉറപ്പാക്കാനുള്ള തിരക്കിനിടയിൽ ഉപഭോക്താവ് വിശദാംശങ്ങൾ പരിശോധിക്കുന്നതിൽ പരാജയപ്പെടുന്നു. ഇത് മുതലെടുത്ത് സൈബർ തട്ടിപ്പുകാർ ഓൺലൈനിൽ ഹോട്ടലുകൾ തിരയുകയും ബുക്കിങ് നടത്തുകയും ചെയ്യുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് വ്യാജ വെബ്‌സൈറ്റുകൾ വഴി പണം തട്ടിയെടുക്കുന്നു. തട്ടിപ്പുകാർ യഥാർഥ ഹോട്ടൽ പോർട്ടലുകളുമായി സാമ്യമുള്ള വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ച് ഓൺലൈനിൽ പ്രചരിപ്പിക്കുന്നു. ഉപഭോക്താക്കൾ ഈ സൈറ്റുകളുമായി ബന്ധപ്പെടുകയും വഞ്ചിക്കപ്പെടുകയുംചെയ്യുന്നു. ബുക്ക് െചയ്താൽ, തട്ടിപ്പുകാർ ഉടൻ ക്യൂആർ കോഡുകളോ യുപിഐ വഴി മുൻകൂർ പണം ആവശ്യപ്പെടുന്നു. ആധികാരികത പരിശോധിക്കാതെ പണം കൈമാറുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിയതിനുശേഷം മാത്രമേ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് അവർക്ക് മനസ്സിലാകു, ഒന്നുകിൽ ബുക്കിംഗ് നിലവിലില്ല അല്ലെങ്കിൽ ഹോട്ടലിൽ റിസർവേഷന്റെ രേഖകൾ ഉണ്ടവില്ല.
വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ച് മൊബൈൽ നമ്പറുകൾ പ്രദർശിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ് സൈബർ കുറ്റവാളികൾ പലപ്പോഴും ചെയ്യുന്നത്. അത്തരം വെബ്‌സൈറ്റുകളിൽ ലിസ്റ്റ് ചെയ്‌ത നമ്പറുകളിലേക്ക് വിളിക്കുന്നതിന് മുമ്പ് യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് മൈസൂരു സിറ്റി പോലീസ് കമീഷണർ സീമ ലട്കർ അറിയിച്ചു. ഓൺലൈൻ വഴി പണം കൈമാറുന്നതിൽ ജാഗ്രത പാലിക്കാനും പൊലീസ് അറിയിക്കുന്നു.ഓൺലൈൻ തട്ടിപ്പ് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ, ഇരകൾ ഉടൻ തന്നെ നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930 ൽ വിളിച്ച് പരാതി നൽകണമെന്ന് കമീഷണർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

