കുതിര ചത്തു; മൃഗശാലകളിൽ അതിജാഗ്രത
text_fieldsമൃഗശാലയിൽ അണുനശീകരണംനടത്തുന്നു
ബംഗളൂരു: മൈസൂരു റേസ് ക്ലബ് ലിമിറ്റഡിലെ (എം.ആർ.സി) കുതിര പകർച്ചവ്യാധിയും ഗുരുതരവുമായ സൂനോട്ടിക് കുതിര രോഗമായ ഗ്ലാൻഡേഴ്‌സ് കണ്ടെത്തിയതിനെ തുടർന്ന് ചത്തു. തുടർന്ന് എല്ലാ റേസിങ് പ്രവർത്തനങ്ങളും നിർത്തിവെച്ചു. എം.ആർ.സി കാമ്പസിനോട് ചേർന്ന മൈസൂരു മൃഗശാലയിൽ അതിജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സീബ്രകൾ, മറ്റു കുതിര ഇനങ്ങൾ, ജിറാഫുകൾ എന്നിവ താമസിക്കുന്ന സ്ഥലങ്ങളിൽ എല്ലാ മുൻകരുതൽ നടപടികളും ശക്തമാക്കിയതായി അധികൃതർ പറഞ്ഞു.
ഗ്ലാൻഡേഴ്സ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒമ്പത് മൃഗശാലകളോടും അതിജാഗ്രത പാലിക്കാനും സ്റ്റാൻഡേർഡ് ഓപറേറ്റിങ് നടപടിക്രമങ്ങൾ (എസ്.ഒ.പി) പാലിക്കാനും കർണാടക സൂ അതോറിറ്റി (സാക്ക്) ആവശ്യപ്പെട്ടു.
അയൽപക്കത്തുള്ള റേസ് ക്ലബിൽ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, നിയന്ത്രണ തന്ത്രം രൂപവത്കരിക്കുന്നതിനായി മൃഗശാല അധികൃതർ വെറ്ററിനറി ഡോക്ടർമാർ, വന്യജീവി, മൃഗസംരക്ഷണ വിദഗ്ധർ, ശാസ്ത്രജ്ഞർ, പകർച്ചവ്യാധി വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ഒരു വിഡിയോ കോൺഫറൻസ് യോഗം വിളിച്ചുചേർത്തു.
ഈ രോഗം കുതിര കുടുംബത്തിലെ മൃഗങ്ങളെ ബാധിക്കുന്നതിനാൽ, മൃഗശാലയിലേക്ക് വിതരണം ചെയ്യുന്ന പുല്ല്, മൃഗങ്ങളുടെ തീറ്റ, ഭക്ഷ്യധാന്യങ്ങൾ, മറ്റു പച്ച വസ്തുക്കൾ എന്നിവ വേർതിരിച്ച് സൂക്ഷിക്കണമെന്നും മറ്റെവിടെയെങ്കിലും വിതരണം ചെയ്യുന്ന തീറ്റയുമായി കലരരുതെന്നും എല്ലാ ഭക്ഷ്യ വിതരണക്കാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.സൂനോട്ടിക് രോഗം മൃഗശാലയിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളും പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്ന് നിർദേശിക്കുന്ന ആഭ്യന്തര സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡ് ഓപറേറ്റിങ് നടപടിക്രമങ്ങൾ അനുസരിച്ചാണ് വിഭാഗം തിരിച്ചുള്ള അണുമുക്തമാക്കൽ നടത്തുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത എല്ലാ ചൊവ്വാഴ്ചയും മൃഗശാലയിൽ അണുമുക്തമാക്കൽ നടത്തുമെന്ന് അനുഷ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

