കൊന്നത് വാടകക്കൊലയാളികൾ; 2.30 കോടിയുടെ ഇടപാട് -ഉഡുപ്പി എസ്.പി ഹരിറാം ശങ്കർ
text_fields കൊല്ലപ്പെട്ട ഡേവിഡ്, എസ്.പി ഹരിറാം ശങ്കർ
മംഗളൂരു: മുദരങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കരാറുകാരൻ ഡേവിഡ് ഡിസൂസയെ കൊലപ്പെടുത്തിയത് വാടക കൊലയാളികളാണെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. 2.30 കോടി രൂപയുടെ സാമ്പത്തിക തർക്കമാണ് കൊലപാതക കാരണമെന്നാണ് പ്രഥമ വിവരം. വളരെ അടുത്തു നിന്നാണ് വെടിയുതിർത്തതെന്ന് എസ്.പി അറിയിച്ചു. അക്രമികൾ ഹിന്ദി സംസാരിക്കുന്നവരായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഒന്നാം പ്രതിയായ ഉത്തർപ്രദേശ് സ്വദേശി രാജുവിന്റെ ബാഗിൽനിന്ന് പിസ്റ്റളും മറ്റ് ആയുധങ്ങളും കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ രാജു(41), അജയ് റസ്തോഗി എന്ന അൻമോൽ (23), ബിഹാർ സ്വദേശിയായ ജിയാഹുൽ വജൂൾ ഷെയ്ഖ് എന്ന ദീപക് (38) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലായി കൊലപാതകവും കവർച്ചയും ഉൾപ്പെടെ 26 ക്രിമിനൽ കേസുകൾ രാജുവിന്റെ പേരിലുണ്ടെന്ന് പ്രാഥമിക രേഖകൾ സൂചിപ്പിക്കുന്നു.
അജയ് രസ്തോഗിക്കെതിരെ നാല് സംസ്ഥാനങ്ങളിലായി എട്ട് കേസുകളും ജിയാഹുൽ വജൂൾ ഷെയ്ക്കിനെതിരെ 12 കേസുകളുമുണ്ടെന്നും എസ്പി പറഞ്ഞു. ഡിസൂസയുമായി സാമ്പത്തിക ഇടപാട് നടത്തിയ ഉത്തരേന്ത്യയിൽ നിന്നുള്ള ഒരാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്ന് വ്യക്തമാണ്. വ്യാജ രജിസ്ട്രേഷൻ നമ്പറിലുള്ള മോട്ടോർ സൈക്കിളും പിസ്റ്റളും പൊലീസ് പിടിച്ചെടുത്തു. മൂന്ന് പ്രതികളും പ്രഫഷനൽ ക്രിമിനലുകളാണ്. ഒന്നിലധികം മൊബൈൽ ഫോണുകളും സിം കാർഡുകളും കൈവശം വെച്ചിരുന്നു.
പ്രതികൾ രണ്ട് മാസം മുമ്പ് ഉഡുപ്പിയിൽ താമസിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇവർക്ക് സഹായം നൽകിയ പ്രദേശവാസികളുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് സംഘം ഉത്തരേന്ത്യയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി അറിയിച്ചു. ഡിസൂസക്ക് നേരെ മൂന്ന് തവണ വെടിയുതിർത്തതായി പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ആളെ തിരിച്ചറിയുന്നതിനും സംശയിക്കപ്പെടുന്ന സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

