കുടകിൽ കനത്ത മഴയിൽ നാശം; വാഹനങ്ങൾക്ക് നിയന്ത്രണം
text_fieldsമംഗളൂരു: കുടക് ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ നാശം വിതക്കുന്നു. മടിക്കേരി, വീരാജ്പേട്ട മേഖലകളിൽ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും മഴ നിലച്ചിട്ടില്ല. സോമവാർപേട്ട് താലൂക്കിൽ മഴ ശക്തി പ്രാപിച്ചു. കുശാൽനഗർ താലൂക്കിലെ ഹാരംഗി റിസർവോയറിലെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് രണ്ട് അടി ഉയർന്നു. ഞായറാഴ്ച ജലനിരപ്പ് 2832.78 അടിയായിരുന്നു. തിങ്കളാഴ്ച ഇത് 2834.70 അടിയിലെത്തി. 1,693 ക്യുസെക്സ് ആണ് ജലപ്രവാഹം. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 2,859 അടിയാണ്.
24 മണിക്കൂറിനുള്ളിൽ ബാഗമണ്ഡലയിൽ മാത്രം 22.50 സെന്റീമീറ്റർ മഴ പെയ്തു. കാവേരി നദി കരകവിഞ്ഞൊഴുകുന്നു. കനത്ത മഴയെ തുടർന്ന് കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ചിക്ലിഹോൾ അണക്കെട്ട് കരകവിഞ്ഞു. ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ തിങ്കളാഴ്ച രാവിലെ എട്ടു മണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ ബാഗമണ്ഡലയിൽ മാത്രം 22.50 സെന്റിമീറ്റർ മഴ പെയ്തു. കാവേരി നദി കരകവിഞ്ഞൊഴുകുന്നു. മുൻകരുതൽ നടപടിയായി, വെള്ളച്ചാട്ടങ്ങളിലോ നദികളിലോ അരുവികളിലോ ആളുകൾ ഇറങ്ങുന്നത് നിരോധിച്ചു.
കാവേരി നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് അമ്മത്തി ഹോബ്ലിയിലെ കരഡിഗോട് ഗ്രാമം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. അർജി ഗ്രാമത്തിലെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിന്റെ സംരക്ഷണഭിത്തി തകർന്നു. ബേതു റോഡിലെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു.
ബുള്ളറ്റ് ടാങ്കറുകൾ, കപ്പൽ ചരക്ക് കണ്ടെയ്നറുകൾ, 18,500 കിലോയിൽ കൂടുതൽ ഭാരം വഹിക്കാൻ ഉപയോഗിക്കുന്ന തടി, മണൽ ഗതാഗത ലോറികൾ തുടങ്ങി ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിച്ച് ഡെപ്യൂട്ടി കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. എൽ.പി.ജി, ഇന്ധനം, പാൽ ഗതാഗത വാഹനങ്ങൾ, സർക്കാർ വാഹനങ്ങൾ എന്നിവക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

