വിദ്യാർഥികളുടെ പഠനയാത്ര ലോറിയിൽ; ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
text_fieldsഡ്രൈവർമാർക്ക് എതിരെ കേസ്
മംഗളൂരു: സർക്കാർ സ്കൂളിലെ വിദ്യാർഥികളെ ചരക്ക് വാഹനങ്ങളിൽ തേൻകൃഷി പഠന സന്ദർശനത്തിനായി കൊണ്ടുപോയ സംഭവത്തിൽ പ്രധാനാധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു. ബെൽത്തങ്ങാടി താലൂക്കിലെ ബലഞ്ജെ ഗവ. അപ്‌ഗ്രേഡ് ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഈ മാസം ഒമ്പതിന് ഇൻ-ചാർജ് ഹെഡ്മാസ്റ്റർ കിരണിന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ പിക്അപ് വാഹനത്തിലും ടിപ്പർ ലോറിയിലും കൊണ്ടുപോയി അതേ വാഹനങ്ങളിൽതന്നെ തിരികെ എത്തിച്ചു. ചരക്ക് വാഹനങ്ങളിൽ കുട്ടികൾ സഞ്ചരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിമർശനങ്ങൾ ഉയർന്നു.
മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന് ബെൽത്തങ്ങാടി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇൻചാർജ് ഹെഡ്മാസ്റ്റർ കിരണിനെ സസ്പെൻഡ് ചെയ്തു.അതേസമയം, ബാലാഞ്ചെ നിവാസിയായ ധരണേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയമങ്ങൾ ലംഘിച്ച് വിദ്യാർഥികളെ കയറ്റിയതിന് പിക്അപ് ഡ്രൈവർ നവീൻ, ടിപ്പർ ഡ്രൈവർ പ്രവീൺ എന്നിവർക്കെതിരെ വേണൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

