സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ നിരീക്ഷിക്കാന്‍ ‘കര്‍ത്തവ്യ’
text_fieldsബംഗളൂരു: പൊതുഭരണത്തിൽ സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കർണാടക സർക്കാർ എ.ഐ അധിഷ്ടിത ജിയോഫെൻസിങ് അധിഷ്ഠിത ഹാജർ മാനേജ്‌മെന്‍റ് സിസ്റ്റം കർത്തവ്യ അവതരിപ്പിച്ചു. വകുപ്പ് സെക്രട്ടറിമാരുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ സർക്കാർ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും ഓഫിസ് സമയങ്ങളിൽ നൂറുശതമാനം ഹാജർ നിലനിർത്താനും പൊതുജനങ്ങളുടെ പരാതികൾക്ക് ഉടനടി മറുപടി നൽകാനും നിർദ്ദേശം നൽകിയിരുന്നു. മുമ്പ് നിലവിലുണ്ടായിരുന്ന ബയോ മെട്രിക് ഹാജർ സംവിധാനം പ്രകാരം ജീവനക്കാർക്ക് ഡിജിറ്റലായി ഹാജർ രേഖപ്പെടുത്താനും തുടർന്ന് ഓഫിസ് പരിസരത്തുനിന്ന് പുറത്തുപോകാനും കഴിയുമായിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ ഈ സാഹചര്യം ചൂഷണം ചെയ്യുന്നതിനാല്‍ സംവിധാനത്തിന്‍റെ പഴുതുകൾ പരിഹരിക്കുന്നതിനും ജീവനക്കാരുടെ സാന്നിധ്യം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനുമാണ് പുതിയ സംവിധാനം. സ്വകാര്യ കമ്പനികളുടെ സ്വാധീനമില്ലാതെ സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാണ് സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തത്. പേഴ്‌സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പിന്‍റെ ഇ-ഗവേണൻസ്) മേൽനോട്ടത്തിൽ സെന്‍റര്‍ ഫോർ ഇ-ഗവേണൻസും (സി.ഇ.ജി) കർണാടക എ.ഐ സെല്ലും സംയുക്തമായാണ് നിർമിച്ചത്. കർത്തവ്യ പോലുള്ള സംരംഭങ്ങളിലൂടെ കർണാടക സർക്കാർ പ്രക്രിയകളെ ഡിജിറ്റൈസ് ചെയ്യുക മാത്രമല്ല ഭരണത്തിന്‍റെ ഭാവി പുനർനിർവചിക്കുകയും ചെയ്യുന്നു.
എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയൽ, ജിയോ ഫെൻസിങ്, ജീവനക്കാരുടെ ഡേറ്റബേസ്, മൊബൈൽ ആപ്ലിക്കേഷൻ, ലീവ് മാനേജ്മെന്‍റ് എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ കർത്തവ്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐ.ഒ.എസ് ആപ്ലിക്കേഷനുകൾ മുഖേന ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താനും അവധിക്ക് അപേക്ഷിക്കാനും ഓഫിസിന് പുറത്തുള്ള ഡ്യൂട്ടി വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാനും സംവിധാനം മുഖേന സാധിക്കും. സർക്കാർ വകുപ്പുകളിലുടനീളം സംവിധാനം നടപ്പാക്കും. നിലവിൽ 42 സർക്കാർ വകുപ്പുകളിലായി 4,78,522 ജീവനക്കാരെ സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. അവരിൽ 3.01 ലക്ഷത്തിലധികം പേർ ഇതിനകം കര്‍ത്തവ്യയില്‍ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

