ജെസ്കോം ജീവനക്കാരൻ ഭാര്യയെയും രണ്ടു മക്കളെയും കൊന്ന് ജീവനൊടുക്കി
text_fieldsസന്തോഷ്, ശ്രുതി
ബംഗളൂരു: ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ‘ജെസ്കോം’ ജീവനക്കാരൻ സ്വയം ജീവനൊടുക്കി. കലബുറഗി ഗബാരെ ലേഔട്ടിൽ താമസിച്ചിരുന്ന സന്തോഷ് കുമാർ കൊറള്ളി (38), ഭാര്യ ശ്രുതി(33), മക്കളായ മുനിഷ് (അഞ്ച്), അനീഷ് (നാല് മാസം) എന്നിവരാണ് മരിച്ചത്. വൈദ്യുതി വിതരണ കമ്പനിയിലെ (ജെസ്കോം) സീനിയർ അക്കൗണ്ടന്റായിരുന്നു സന്തോഷ്.
കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷ് ഭാര്യയെയും മക്കളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 10 വർഷം മുമ്പാണ് സന്തോഷ് ബിദാർ സ്വദേശിനിയായ ശ്രുതിയെ വിവാഹം കഴിച്ചത്.
കഴിഞ്ഞ ഏതാനും വർഷമായി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. സന്തോഷ് അടുത്തിടെ പുതിയ ഫ്ലാറ്റ് വാങ്ങി അവിടെ താമസം മാറ്റാൻ പദ്ധതിയിട്ടിരുന്നുവത്രെ. എന്നാൽ, ശ്രുതി ഇതിനെതിരായിരുന്നു. ഇതേതുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്റ്റേഷൻ ബസാർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

