ബി.ജെ.പി മുൻ എം.എൽ.എ രാജേഷിന്റെ വീട് തകർത്തു
text_fieldsവീട് തകർത്ത നിലയിൽ
മംഗളൂരു: ബി.ജെ.പി നേതാവും മുൻ പുത്തൂർ എം.എൽ.എയുമായ രാജേഷ് ബന്നൂരിന്റെ വീട് ബുധനാഴ്ച അർധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഒമ്നി വാഹനത്തിലെത്തിയ അജ്ഞാതരാണ് ദൗത്യം നടത്തി മടങ്ങിയത്. പ്രസിദ്ധമായ മഹാലിംഗേശ്വര ക്ഷേത്രം വിപുലീകരണത്തിനു തടസ്സംനിന്ന കെട്ടിടമാണ് പൊളിച്ചതെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാവും പുത്തൂർ എം.എൽ.എയുമായ അശോക് കുമാർ റൈ പറഞ്ഞു.
ക്ഷേത്രം ഭരണസമിതിക്ക് പൊളിക്കലിൽ പങ്കില്ല. രാജേഷ് ബന്നൂരിന് നിയമാനുസൃതമായ സ്വത്ത് രേഖകൾ ഉണ്ടെങ്കിൽ നിയമപരമായ സഹായത്തിനായി കോടതിയെ സമീപിക്കണം. തർക്കത്തിലുള്ള ഭൂമി പതിറ്റാണ്ടുകൾക്ക് മുമ്പ് ബന്നൂരിന്റെ പൂർവികർക്ക് നൽകിയിരിക്കാം. എന്നാൽ സമീപ വർഷങ്ങളിൽ ലാഭത്തിനായി ഒന്നിലധികം കെട്ടിടങ്ങൾ വാടകക്ക് നൽകിയിട്ടുണ്ട്. ഹിന്ദുത്വത്തെയും വികസനത്തെയും കുറിച്ചുള്ള ബി.ജെ.പിയുടെ നിലപാടിലെ കാപട്യമാണ് ഇവിടെ പ്രകടമാവുന്നത്.
ക്ഷേത്രഭൂമിയിലെ എട്ട് വീടുകൾ നീക്കം ചെയ്യേണ്ട വിശാലമായ ക്ഷേത്ര വികസന പദ്ധതിയുടെ ഭാഗമായിരുന്നു ഈ പൊളിക്കൽ. ആറ് വീടുകൾ ഇതിനകം ഒഴിപ്പിച്ചിരുന്നു, അതേസമയം ഒരു അഭിഭാഷകനും ബി.ജെ.പി നേതാവും എതിർപ്പുകൾ ഉന്നയിച്ചു. അഭിഭാഷകന്റെ വീട് ഈ മാസം രണ്ടിന് മരം വീണ് തകർന്നുവെന്ന് റൈ പറഞ്ഞു.
പുലർച്ചെ രണ്ട് മണിയോടെ മംഗളൂരുവിൽനിന്ന് തിരിച്ചെത്തിയപ്പോൾ രണ്ട് ഖനന തൊഴിലാളികൾ തന്റെ വീട് പൊളിക്കുന്നത് കണ്ടതായി ബന്നൂർ ആരോപിച്ചു. ഇടപെടാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതിനാൽ ഓടിപ്പോകേണ്ടി വന്നു. സംഭവത്തിന് പിന്നിൽ എം.എൽ.എ അശോക് റൈയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുൻ എം.പി നളിൻകുമാർ കട്ടീലും എം.എൽ.സി കിഷോർ പുത്തൂരും പൊലീസ് സ്റ്റേഷനിലെത്തി പൊളിക്കലിന് ഉത്തരവാദികളായവർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പുത്തൂർ ടൗൺ പൊലീസ് പുത്തൂർ മഹാലിംഗേശ്വര ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഈശ്വര് ഭട്ട് പഞ്ചിഗുഡ്ഡെ, ട്രസ്റ്റി വിനയ് സുവർണ എന്നിവർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

