കേസിൽ മൊഴി നൽകാൻ ചെന്ന യുവാവിനെ വനം ഉദ്യോഗസ്ഥർ മർദിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ മൊഴി നൽകാൻ പോയ യുവാവിനെ റേഞ്ച് ഫോറസ്റ്റ് ഓഫിസിനുള്ളിൽ ആക്രമിച്ചതായി പരാതി. കടബ താലൂക്ക് ഐത്തൂർ ഗ്രാമത്തിൽ കൊണ്ടേ മാനെയിലെ മോനപ്പ ഗൗഡയുടെ മകൻ ജീവനെ (27) പരിക്കേറ്റ് പുത്തൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐത്തൂർ വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ ഈ യുവാവിനും കെർമായിയിലെ ജെയിംസ് വർക്കിക്കും (50) എതിരെ കേസെടുത്തിരുന്നു. ഇരുവരും സുബ്രഹ്മണ്യ റേഞ്ച് ഫോറസ്റ്റ് ഓഫിസിൽ മൊഴി രേഖപ്പെടുത്താൻ ചെന്നു. വർക്കിയെ പുറത്താക്കിയ ശേഷം ജീവനെ ഓഫിസിനുള്ളിൽ മർദിച്ചു.
പിന്നീട് വൈദ്യപരിശോധനക്കായി കടബ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. ആക്രമണത്തെക്കുറിച്ച് അറിഞ്ഞയുടനെ ജനങ്ങൾ ആശുപത്രി പരിസരത്ത് തടിച്ചുകൂടി വനം ഉദ്യോഗസ്ഥർക്കെതിരെ രോഷം പ്രകടിപ്പിച്ചു.
സംഭവത്തിൽ കുറ്റക്കാരായ സുബ്രഹ്മണ്യ റേഞ്ച് ഫോറസ്റ്റ് ഓഫിസർ വിമൽ ബാബു, ജീവനക്കാരായ പ്രകാശ്, ആദർശ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജീവനെ കൂടുതൽ ചികിത്സക്കായി പുത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

