മഴ: പ്രളയ ദുരിതമൊഴിയാതെ ബംഗളൂരു
text_fieldsബംഗളൂരു: രണ്ടാം ദിനവും വെള്ളക്കെട്ടിന്റെ ദുരിതമൊഴിയാതെ ബംഗളൂരു നഗരം. തുടർച്ചയായി കനത്തുപെയ്യുന്ന മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. തിങ്കളാഴ്ച രാത്രി മഴ മണിക്കൂറുകളോളം തുടർന്നെങ്കിലും പകൽ തെളിഞ്ഞുനിന്നു. എന്നാൽ, വൈകുന്നേരത്തോടെ മഴ വീണ്ടും കനത്തു.
ബുധനാഴ്ചയും വെള്ളക്കെട്ടിന്റെ ദുരിതം തുടരുമെന്നതാണ് സ്ഥിതി. യെമാലൂർ, റെയിൻബോ ഡ്രൈവ് ലേഔട്ട്, സണ്ണി ബ്രൂക്സ് ലേഔട്ട്, മാറത്തഹളളി, കോറമംഗല, വിവേക് നഗർ, ഹൊങ്ങസാന്ദ്ര, സർജാപുര റോഡ്, മഹാദേവപുര, വൈസറ്റ് ഫീൽഡ്, സിൽക്ക് ബോർഡ് റോഡ് തുടങ്ങിയയിടങ്ങളിൽ വെള്ളക്കെട്ട് തുടർന്നു. മെജസ്റ്റിക് അടക്കം പല പ്രധാന റേഡുകളിലും വെള്ളം കെട്ടിനിന്നത് ഗതാഗത തടസ്സം സൃഷ്ടിച്ചു. ട്രാക്ടറുകൾ വെള്ളക്കെട്ടിലൂടെ യാത്രക്കാരെയും വഹിച്ചുനീങ്ങുന്നതായിരുന്നു കാഴ്ച.
ഓഫിസുകളിലേക്കും തിരിച്ചുമുള്ള യാത്രക്കും വെള്ളം കയറിയ വീടുകളിൽനിന്ന് രക്ഷപ്പെടാനും പലരും ഈ സേവനം ഉപയോഗപ്പെടുത്തി. ഇവയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഐ.ടി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന മേഖലകളിലാണ് കൂടുതൽ പ്രയാസങ്ങൾ നേരിട്ടത്. ഇതോടെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ചു.
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ പരിസരത്ത് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ബംഗളൂരു വിമാനത്താവള റോഡിലും വെള്ളം കയറി. പ്രളയ മേഖലകളിൽനിന്ന് ജനങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമിനെ നിയോഗിച്ചു. ട്രാക്ടറുകളുടെ സേവനം ഉപയോഗപ്പെടുത്തി ബി.ബി.എം.പിയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാളും 150 ശതമാനം അധികം മഴ ബംഗളൂരു നഗരത്തിൽ ലഭിച്ചതായാണ് കണക്ക്.
ഇത്തരത്തിൽ മഴ ലഭിച്ചാൽ ന്യൂയോർക്ക് നഗരവും വെള്ളത്തിൽ മുങ്ങുമെന്നായിരുന്നു ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറിന്റെ ആരോപണം. അതേസമയം, നഗരം വെള്ളക്കെട്ടിലമരുമ്പോൾ ബംഗളൂരു സൗത്ത് എം.പിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ ഹോട്ടലിന്റെ പ്രമോഷനുവേണ്ടി നടക്കുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കൊപ്പം വെള്ളക്കെട്ടിന്റെ ചിത്രങ്ങൾ കൂടി പങ്കുവെച്ചായിരുന്നു എ.എ.പിയുടെ ട്വീറ്റ്.
നഗരത്തിലെ വെള്ളക്കെട്ട് ബംഗളൂരുവിന്റെ ബ്രാൻഡ് നെയിമിന് നാണക്കേടായെന്ന് കെ.പി.സിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ 39 ശതമാനം നികുതിയും ബംഗളൂരു നഗരത്തിൽനിന്നാണെന്നും അവർക്ക് സുരക്ഷിതമായി ജീവിക്കാൻ അവസരമൊരുക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്നും ശിവകുമാർ പറഞ്ഞു. വർഷങ്ങളായി കെട്ടിപ്പടുത്ത ബംഗളൂരുവിന്റെ ഇമേജ് ബി.ജെ.പി സർക്കാറിന്റെ കാലത്ത് തകർന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രളയമേഖലകൾ സന്ദർശിക്കുകയെന്നല്ലാതെ മറ്റൊരു പ്രവർത്തനവും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ബംഗളൂരുവിൽനിന്നുള്ള നികുതിയിൽ മാത്രമാണ് സർക്കാറിന്റെ കണ്ണ്- ശിവകുമാർ പറഞ്ഞു. വെള്ളക്കെട്ടിന് കാരണം കോൺഗ്രസ് ഭരണകാലത്തെ വികസന പ്രവർത്തനങ്ങളാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രത്യാരോപണം നടത്തി.
മൂന്നംഗ കേന്ദ്രസംഘം ഇന്നെത്തും
ബംഗളൂരു: കർണാടകയിലെ പ്രളയ സാഹചര്യം വിലയിരുത്താൻ മൂന്നംഗ കേന്ദ്രസംഘം ബുധനാഴ്ചയെത്തും. വെള്ളിയാഴ്ച വരെ സംഘം സംസ്ഥാനത്തുണ്ടാവും. ആഭ്യന്തരമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ആശിഷ് കുമാർ, അഗ്രികൾചർ മിനിസ്ട്രി ഡയറക്ടർ ഡോ. കെ. മനോഹരൻ, ജലശക്തി മന്ത്രാലയത്തിലെ അശോക് കുമാർ എന്നിവരാണ് സമിതിയിലുണ്ടാവുക.
ട്രാക്ടറിൽ രക്ഷപ്പെട്ട് അൺ അക്കാദമി സി.ഇ.ഒ
ബംഗളൂരു: മഴക്കെടുതിയിൽ വെള്ളത്തിനടിയിലായ താമസസ്ഥലത്തുനിന്ന് ട്രാക്ടറിൽ രക്ഷപ്പെട്ട് അൺ അക്കാദമി സഹസ്ഥാപകനും സി.ഇ.ഒയുമായ ഗൗരവ് മുൻജാൽ. അദ്ദേഹം ട്വീറ്ററിലാണ് ഇതിന്റെ വിഡിയോ പങ്കുവെച്ചത്. മറാത്തി വില്ലാസിൽ താമസിച്ചിരുന്ന ഗൗരവിന്റെ കുടുംബവും വളർത്തുനായയും ട്രാക്ടറിൽ സഞ്ചരിക്കുന്നതിന്റെ വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. കാര്യങ്ങൾ കൂടുതൽ വഷളാവുകയാണെന്നും സഹായം ആവശ്യമുള്ളവർ ബന്ധപ്പെടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.