ബംഗളൂരു എം.എസ്. രാമയ്യ ആശുപത്രിയിൽ തീപിടിത്തം
text_fieldsസുജയ് പണിക്കർ
ബംഗളൂരു: മത്തിക്കരെയിലെ എം.എസ്. രാമയ്യ ആശുപത്രിയിൽ തീപിടിത്തം. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ ആശുപത്രിയിലെ ഒന്നാം നിലയിൽ ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ (സി.സി.യു) ആണ് തീപിടിത്തമുണ്ടായത്. തീ അതിവേഗം പടർന്നത് രോഗികളും കൂട്ടിരിപ്പുകാരുമടക്കമുള്ളവരെ പരിഭ്രാന്തിയിലാക്കി. സി.സി.യുവിലുണ്ടായിരുന്ന 12 രോഗികളെയും ഉടൻ ഒഴിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ മൂന്ന് വാഹനമുൾപ്പെടെ എത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നും രോഗികൾ സുരക്ഷിതരാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് മൂലമാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവിന്റെ മരണം തീപിടിത്തം കാരണമാണെന്നും ആശുപത്രി അധികൃതർ വിവരം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ (34) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ സുജയിന്റെ ജീവൻ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. പിതാവ്: സുജതൻ, മാതാവ്: ഗീത, ഭാര്യ: രോഹിണി ജയൻ, മക്കൾ: ആദി സുജയ്, അദിതി സുജയ്, സഹോദരൻ: സുജിൻ സുജതൻ പണിക്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

