ദുരഭിമാനം: 17കാരിയെ പിതാവ് കൊന്ന് കുഴിച്ചു മൂടി; പ്രതി അറസ്റ്റിൽ
text_fieldsബംഗളൂരു: പ്രണയത്തെ എതിർത്ത പിതാവ് പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടി. തുമകൂരു ജില്ലയിൽ ശിര താലൂക്കിലെ ലിങ്കമരദഹള്ളി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട മേഘനയുടെ പിതാവ് തിമ്മരായപ്പയെ (48) പൊലീസ് അറസ്റ്റ് ചെയ്തു.
മാതാവിന്റെ ബന്ധുവായ യുവാവുമായി മേഘന പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ തിമ്മരായപ്പ ശക്തമായി എതിർത്തു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു.
മകൾ പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെത്തുടർന്ന് കഴിഞ്ഞ മാസം 16ന് തിമ്മരായപ്പ മകളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആർക്കും സംശയം തോന്നാതിരിക്കാൻ മൃതദേഹം സ്വന്തം തോട്ടത്തിനടുത്തുള്ള കിടങ്ങിൽ കുഴിച്ചുമൂടി.തുടർന്ന് മകളെ കാണാനില്ലെന്ന് വരുത്തിത്തീർക്കാൻ ഒന്നും അറിയാത്ത ഭാവത്തിൽ തിമ്മരായപ്പ തന്നെ കല്ലംബെല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാളുടെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെ ഭയന്ന് ഒളിവിൽ പോവാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മകളെ കൊന്ന് കുഴിച്ചുമൂടിയ വിവരം പ്രതി സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

