ഇജിപ്പുര മേൽപാലം കോമഡി; ഖജനാവിന് നഷ്ടം 1500 കോടി
text_fieldsഇജിപ്പുര മേൽപാലം നിർമാണഘട്ടത്തിൽ
ബംഗളൂരു: ഇജിപ്പുര മേൽപാലം ഒക്ടോബറിൽ പൂർത്തിയാവും എന്ന ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപ ഹാസ്യ പെരുമഴ. ജൂണിൽ പൂർത്തിയാവും എന്ന് നഗര വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രസ്താവിച്ചതിന് പിന്നാലെ ജൂലൈയിൽ ഉദ്ഘാടനം എന്നായിരുന്നു ഗ്രേറ്റർ ബംഗളൂരു അതോറിറ്റി നേരത്തെ നടത്തിയ പ്രഖ്യാപനം. ഇജിപ്പുര കോമഡി എന്നാണ് നാളുകളായി ആളുകൾ ഈ പദ്ധതിയെ പരിഹസിക്കുന്നത്. 2017ൽ കോൺഗ്രസ് സർക്കാർ അടിസ്ഥാന സൗകര്യ വികസനം മുൻനിർത്തി ആവിഷ്കരിച്ച ഈ പദ്ധതി 203 കോടി രൂപ ചെലവിൽ രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.
2019ൽ നടക്കേണ്ടിയിരുന്ന ഉദ്ഘാടനം പലകാരണങ്ങളാൽ പ്രവൃത്തികൾ ഇട്ടും ഇഴഞ്ഞും നീങ്ങിയതിന്റെ ഫലമായി നിർമാണച്ചെലവ് 1700 കോടിയിലെത്തി. ഒമ്പതുവർഷം കൊണ്ട് 70 ശതമാനം മാത്രം പൂർത്തിയായ പദ്ധതിയുടെ ശേഷിക്കുന്ന 30 ശതമാനം അഞ്ചു മാസത്തിൽ പൂർത്തിയാക്കി ഒക്ടോബറിൽ ഉദ്ഘാടനം എന്ന ജി.ബി.എ പ്രഖ്യാപനത്തെ അതിശയോക്തിയോടെയാണ് സമൂഹ മാധ്യമ ചർച്ചകൾ നിരീക്ഷിക്കുന്നത്.
2.59കിലോമീറ്റർ നീളമുള്ള മേൽപാലത്തിൽ മൊത്തമുള്ള 762 പ്രീ കാസ്റ്റ് സെഗ്മെന്റുകളിൽ 730 എണ്ണമാണ് ഇതിനകം സ്ഥാപിക്കാനായത്. കോറമംഗള-മഡിവാള-ഇജിപ്പുര മേൽപാലം പൂർത്തിയാവുന്നതോടെ വലിയ ഗതാഗതക്കുരുക്കിൽനിന്ന് നഗരത്തിന്റെ പ്രധാന ഭാഗം മോചിതമാവും. ബൃഹത് ബംഗളൂരു മഹാ നഗരപാലിക
(ബി.ബി.എം.പി)ഉദ്യോഗസ്ഥർ ഇജിപ്പുര മേൽപാലം കരാർ, സാമഗ്രികൾ എന്നിവരുമായി ബന്ധപ്പെട്ട് നടത്തിയ കോടികളുടെ ക്രമക്കേട് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ബി.ബി.എം.പി വിഭജിച്ച് അഞ്ച് കോർപറേഷനുകൾ രൂപവത്കരിക്കുകയും ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കുടക്കീഴിൽ കൊണ്ടുവരുകയും ചെയ്തതാണ് നിലവിലെ ഘടന.മേൽപാലം പദ്ധതി മുന്നോട്ട് പോകുന്നതിനൊപ്പം ഈ അഴിമതി സംബന്ധിച്ചും നടപടികളുണ്ടാവേണ്ടതുണ്ട്. മൂന്ന് ലോക്സഭ മണ്ഡലങ്ങളും 28നിയമസഭ മണ്ഡലങ്ങളും ഉൾപ്പെട്ടതായിരുന്നു ബി.ബി.എം.പി ഉദ്യോഗസ്ഥ ഭരണത്തിന്റെ മറവിൽ ബി.ജെ.പിയായിരുന്നു ബി.ബി.എം.പി നിയന്ത്രിച്ചത്. ബി.ജെ.പിയുടെ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് സർക്കാർ നടത്തിയ വികേന്ദ്രീകരണത്തിലൂടെ നിലവിൽ വന്ന അഞ്ച് കോർപറേഷനുകളിൽ ജനകീയ ഭരണ സമിതിക്കായുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേയുള്ളൂ.
ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥർക്ക് നിലവിൽ ഏത് കോർപറേഷനിൽ ജോലി, അവരുടെ രാഷ്ട്രീയ പിൻബലം തുടങ്ങിയവ നടപടികൾ വൈകിക്കാവുന്ന ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മഡിവാള-ഇജിപ്പുര ഭാഗത്ത് താഴേക്കും മുകളിലേക്കും റാമ്പുകൾ നിർമിക്കുന്നുണ്ട്. സർജാപുരിലേക്കുള്ള ലൂപ്പും പുരോഗമിക്കുന്നു. മേൽപാലം പൂർത്തിയാകുമ്പോൾ ഏഴ് പ്രധാന ജങ്ഷനുകൾ സിഗ്നൽ രഹിതമാക്കാനും അതുവഴി നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലൂടെയുള്ള യാത്രാസമയം ഗണ്യമായി മെച്ചപ്പെടുത്താനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

