കാർഷിക വായ്പകളുടെ ദുരുപയോഗം തടയും -ഡി.കെ. ശിവകുമാര്‍
text_fieldsവിധാൻസൗധയിൽ കൃഷി, ഹോർട്ടികൾചർ, സെറികൾചർ, ഫിഷറീസ്, സഹകരണം, കാർഷിക വിപണനം എന്നീ വകുപ്പുകളുടെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍
ബംഗളൂരു: കാർഷിക വായ്പകളുടെ ദുരുപയോഗം തടയുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. വിധാൻ സൗധയിൽ നടന്ന കൃഷി, ഹോർട്ടികൾചർ, സെറികൾചർ, ഫിഷറീസ്, കാർഷിക വിപണനം എന്നീ വകുപ്പുകളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കർഷകർക്ക് കൃഷി സംബന്ധമായ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കുകുകയും ആവശ്യമായ സഹായങ്ങളും നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. സംസ്ഥാനത്തെ പലിശരഹിത കാർഷിക വായ്പാ പദ്ധതി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും യോഗ്യരായ കര്‍ഷകര്‍ക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
കനത്ത മഴ, വരൾച്ച എന്നിവ നേരിടാൻ സംസ്ഥാനം സജ്ജമായിരിക്കണം. കീടനാശിനികൾ മറ്റ് കാർഷിക ഉപകരണങ്ങൾ എന്നിവ കർഷകർക്ക് കാലതാമസമില്ലാതെ ലഭ്യമാക്കണം. കാര്‍ഷിക വൃത്തിക്കായി നിര്‍മ്മിക്കുന്ന തുറന്ന കിണറുകള്‍ മൂലമുണ്ടാകുന്ന മരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇത്തരം മരണങ്ങള്‍ ഒഴിവാക്കാന്‍ കിണറുകൾക്ക് ചുറ്റും സംരക്ഷണ വേലി സ്ഥാപിക്കുന്നതിനുള്ള ഒരു കർമപദ്ധതി തയാറാക്കാനും കർഷകർക്ക് പ്രവൃത്തി ഏറ്റെടുക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ വിജയകരമായ കാർഷിക മാതൃകകളെക്കുറിച്ച് പഠിക്കുകയും കർണാടകയിലെ കാർഷിക സാഹചര്യങ്ങളുമായി അവയെ എങ്ങനെ പൊരുത്തപ്പെടുത്താമെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
കാർഷിക മേഖലയിൽ ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. പ്രകൃതി ദുരന്തങ്ങൾ മൂലം കാർഷിക പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം. കർഷകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി താലൂക്ക്, ഹോബ്ലി തലങ്ങളിൽ ഒഴിവുള്ള തസ്തികകൾ നികത്തുക എന്നിവ നടപ്പാക്കണം. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ ഫലപ്രദമായി നടപ്പാക്കുക, കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും വിശദമായ അവലോകനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നിവയും അദ്ദേഹം നിര്‍ദേശിച്ചു.
കർഷകർക്ക് നൽകുന്ന സേവനങ്ങൾ, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളുടെയും വെയർഹൗസുകളുടെയും അവസ്ഥ, സബ്സിഡി പദ്ധതികളുടെ ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഈ വർഷം 1,068 കോടി രൂപയുടെ മാമ്പഴ വിളകൾക്ക് നാശനഷ്ടമുണ്ടായി അതിനാല്‍ 229 കോടി രൂപയുടെ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നൽകണം. നഷ്ടപരിഹാരതുക സംസ്ഥാന കേന്ദ്ര സർക്കാറുകൾ തുല്യമായി പങ്കിടും. കാലതാമസമില്ലാതെ നഷ്ടപരിഹാരം മാമ്പഴ കർഷകർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

