എട്ട് മേഖലകളിൽ ദുരന്ത പ്രതികരണ യൂനിറ്റുകൾ രൂപവത്കരിക്കും
text_fieldsബംഗളൂരു: നഗരത്തിലെ എട്ട് മേഖലകളിലും ദുരന്തപ്രതികരണ സേന യൂനിറ്റുകൾ രൂപവത്കരിക്കാൻ ബംഗളൂരു കോർപ്പറേഷൻ പദ്ധതി ആവിഷ്കരിച്ചു. മാസത്തിനുള്ളിൽ യൂനിറ്റുകളുടെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടപടി. അതത് സോണൽ ഓഫീസുകളുമായി ബന്ധപ്പെട്ടായിരിക്കും ദുരന്തപ്രതികരണ സേനായൂനിറ്റുകൾ പ്രവർത്തിക്കുക. രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളും ബോട്ടുകളും യൂനിറ്റുകളിലുണ്ടാകും.
കഴിഞ്ഞ മഴക്കാലത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു. കോർപ്പറേഷൻ മഴക്കെടുതി നേരിടാൻ മുന്നൊരുക്കം നടത്തിയില്ലെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. ഇത്തവണ ഇത്തരം പരാതികൾക്കിടനൽകാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് അധികൃതർ നടത്തുന്നത്.
കടപുഴകുന്ന മരങ്ങൾ മുറിച്ചുനീക്കാൻ പ്രത്യേക സംഘങ്ങളെ ഇതിനകം കോർപ്പറേഷൻ നിയോഗിച്ചു. മരം വീണത് അറിയിക്കാൻ പ്രത്യേക ഹെൽപ് ലൈൻ നമ്പരുകളും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ നഗരത്തിലെ കനാലുകൾ ശുചീകരിച്ച് തടസ്സങ്ങളൊഴിവാക്കുന്ന പ്രവൃത്തിയും തുടങ്ങി. ഈ മാസം 22നകം ഈ പ്രവൃത്തി പൂർത്തിയാക്കാനാണ് എക്സിക്യുട്ടീവ് എൻജിനീയർമാർക്ക് ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് നൽകിയ നിർദേശം.വേനൽ മഴയിൽ വെള്ളക്കെട്ടുണ്ടായ 150ഓളം പ്രദേശങ്ങളിൽ പ്രത്യേക സംവിധാനങ്ങളൊരുക്കാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.