അപകീർത്തി കേസ്; മുഖ്യമന്ത്രിക്കെതിരായ വിചാരണ നടപടി തടഞ്ഞ് ഹൈകോടതി
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: കർണാടക ബി.ജെ.പി നൽകിയ അപകീർത്തി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടി തടഞ്ഞ് കർണാടക ഹൈകോടതി. 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി സർക്കാറിനെതിരെ കർണാടക കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ് കാർഡ്’ പരസ്യമാണ് കേസിനിടയാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നൽകിയ പരാതിയിലെ വിചാരണ കോടതി നടപടിയാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ച് തടഞ്ഞത്. ഇതേ കേസിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ നടപടിയും ഇടക്കാല സ്റ്റേയിലൂടെ ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ബെഞ്ച് തടഞ്ഞിരുന്നു. കേസിൽ കർണാടക കോൺഗ്രസിനെയും പ്രതിയാക്കി പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾക്ക് കഴിഞ്ഞ ജനുവരിയിലും കർണാടക ഹൈകോടതി സ്റ്റേ അനുവദിച്ചു.
ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് പ്രയോഗിച്ച ‘അഴിമതി റേറ്റ് കാർഡ്’ പ്രചാരണങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. വകുപ്പുകൾ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും സ്ഥലംമാറ്റങ്ങൾ നിശ്ചിത നിരക്കും കമീഷനും വെച്ച് തീരുമാനിക്കപ്പെട്ടിരുന്നതായും കോൺഗ്രസ് ആരോപണമുയർത്തിയിരുന്നു. ഇത് കന്നട പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലുമടക്കം പരസ്യമായി ദിവസങ്ങളോളം നൽകി.
വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കാമ്പയിൻ പരസ്യമായി. ഇത് തങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ബി.ജെ.പിയുടെ പരാതി. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി ഭരണം ചൂണ്ടിക്കാട്ടി ഡബ്ൾ എൻജിൻ സർക്കാർ എന്ന പ്രചാരണം ബി.ജെ.പി നയിച്ചപ്പോൾ ഇരു സർക്കാറും പരാജയമാണെന്ന് ആരോപിച്ച് കോൺഗ്രസ് ‘ട്രബ്ൾ എൻജിൻ സർക്കാർ’ എന്ന കാമ്പയിനും നടത്തിയിരുന്നു.
ഇത്തരം കാമ്പയിനുകൾ തങ്ങളെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവയായിരുന്നെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.സിയും ജനറൽ സെക്രട്ടറിയുമായ എസ്. കേശവപ്രസാദ് ബംഗളൂരു അഡീഷനൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ (എ.സി.എം.എം) പരാതി നൽകി.
ഹരജി ഫയലിൽ സ്വീകരിച്ച 42ാം എ.സി.എം.എം കോടതി, ആരോപണ വിധേയർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. കേസിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെയും പ്രതി ചേർക്കാൻ ഉത്തരവിൽ പറഞ്ഞു. കർണാടക കോൺഗ്രസിനെതിരായ നടപടിയിൽ കഴിഞ്ഞയാഴ്ച സ്റ്റേ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

