ദുരഭിമാന കൊലക്കേസിൽ നാലുപേർക്ക് വധശിക്ഷ
text_fieldsവധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾ, കൊല്ലപ്പെട്ട രമേഷ്, ഭാര്യ ഗംഗമ്മ (താഴെ)
ബംഗളൂരു: ഉയർന്ന ജാതിയിലെ യുവതിയും പട്ടികജാതി യുവാവും തമ്മിൽ നടന്ന വിവാഹത്തിൽ ദുരഭിമാനം പൂണ്ട് ഇരുവരെയും നിഷ്ഠുരമായി കൊലപ്പെടുത്തിയ കേസിൽ നാലുപേർക്ക് വധശിക്ഷ. കർണാടക ഗദക് ജില്ല സെഷൻസ് കോടതിയാണ് വ്യാഴാഴ്ച ഏറെ ശ്രദ്ധേയമായ വധശിക്ഷ വിധിച്ചത്. മിശ്രവിവാഹിതരായ രമേഷ് മദാര(29), ഗംഗമ്മ റാത്തോഡ് (23) ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വെട്ടിക്കൊന്ന സംഭവത്തിലാണ് ശിക്ഷ. ഗംഗമ്മ റാത്തോഡിന്റെ പിതൃസഹോദരന്മാരായ രവികുമാർ റാത്തോഡ്, രമേഷ് റാത്തോഡ്, അമ്മാവന്മാരായ ശിവപ്പ, പരശുരാമ റാത്തോഡ് എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്.
2019 നവംബർ ആറിനായിരുന്നു കേസിനാസ്പദ സംഭവം. ദലിതനായ രമേശ് ഉയർന്ന ജാതിക്കാരിയായ ഗംഗമ്മയെ വിവാഹം ചെയ്തതിലെ ദുരഭിമാനമായിരുന്നു കൂട്ടക്കൊലക്ക് പിന്നിൽ. പരശുരാമ റാത്തോഡ് കർണാടക ആർ.ടി.സിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. ഗദക് ജില്ലയിലെ ഗജേന്ദ്രഗഢിനടുത്തുള്ള ലക്കലകട്ടി ഗ്രാമത്തിൽ ദീപാവലി ആഘോഷിക്കാൻ ദമ്പതികൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനൊരുങ്ങവെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഗംഗമ്മയുടെ സഹോദരങ്ങൾ ദമ്പതികളുടെ വസതിയിൽ അതിക്രമിച്ച് കയറി അവരെ പുറത്തേക്ക് വലിച്ചിഴച്ച് പിഞ്ചു മക്കളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആൾക്കൂട്ടം നോക്കിനിൽക്കെ കത്തികൾ, മൂർച്ചയേറിയ ആയുധങ്ങൾ, കല്ലുകൾ, വടികൾ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികളുടെ ആക്രമണം. രമേഷ് മദാരയുടെ കുടുംബം ഗജേന്ദ്രഗഢ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഐ.പി.സി 427, 449, 302, 506 (2) വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2017 ഏപ്രിൽ രണ്ടിന് സബ് രജിസ്ട്രാർ ഓഫിസിലായിരുന്നു പ്രണയ വിവാഹം. ഗംഗമ്മ ബഞ്ചാര സമുദായത്തിൽനിന്നും രമേഷ് മദാർ പട്ടികജാതി വിഭാഗത്തിൽ നിന്നുമുള്ളവരാണ്. മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് ദമ്പതികൾ ശിവമൊഗ്ഗയിലേക്ക് താമസം മാറ്റുകയായിരുന്നു. ദമ്പതികൾക്ക് രണ്ടു വയസ്സുള്ള ആൺകുട്ടിയും രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞും ഉണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ആക്ഷൻ ടേക്കൺ റിപ്പോർട്ട് (എ.ടി.ആർ) സമർപ്പിക്കാത്തതിന് കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷൻ അടുത്തിടെ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ രജിസ്ട്രാർ സാമൂഹികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. മണിവർണന് മുന്നറിയിപ്പ് നൽകുകയും വീഴ്ച ഗൗരവമായി പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സാമൂഹികക്ഷേമ വകുപ്പ് 1993ലെ മനുഷ്യാവകാശ നിയമത്തിലെ സെക്ഷൻ ഇ ലംഘിച്ചതായും കമീഷൻ വ്യക്തമാക്കി. മാതാപിതാക്കൾ കൊല്ലപ്പെട്ടശേഷം അനാഥരായ കുട്ടികളുടെ അവസ്ഥയെക്കുറിച്ച് കമീഷൻ റിപ്പോർട്ട് തേടിയിരുന്നു. ദമ്പതികൾ കൊല്ലപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയ കമീഷൻ, അക്രമം തടയുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടിയാണ് കൈക്കൊണ്ടത് എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ജില്ല പൊലീസ് സൂപ്രണ്ടിന് നോട്ടീസും അയച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ജീവന് ഭീഷണിയില്ലാതെ കാക്കുന്നതിന്നുമുള്ള പദ്ധതികളെക്കുറിച്ച് കമീഷൻ ആവർത്തിച്ച് റിപ്പോർട്ട് തേടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

