ബി.ജെ.പി നിയമസഭ അംഗം എം.കെ പ്രണേഷിന് പദവി നഷ്ടമായി; കോൺഗ്രസിന്റെ ഗായത്രി ഗൗഡ ചിക്കമഗളൂരു എം.എൽ.സി
text_fieldsഗായത്രി ഗൗഡ,എം. കെ പ്രണേഷ്
മംഗളൂരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചിക്കമഗളൂരു നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ വോട്ടുകൾ സുപ്രിം കോടതി നിർദേശത്തിൽ വീണ്ടും എണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ഗായത്രി ശാന്തെഗൗഡ ഒമ്പത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ബി.ജെ.പിയുടെ എം. കെ പ്രണേഷിന് എം.എൽ.സി സ്ഥാനം നഷ്ടമായി.
2021 ഡിസംബറിൽ നടന്ന ചിക്കമഗളൂരു തദ്ദേശ സ്വയംഭരണ സ്ഥാപന മണ്ഡലം ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി എം. കെ പ്രണേഷ് ആറ് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ കൂടി വോട്ടുകൾ ചെയ്ത് നേടിയ ഈ വിജയം കോൺഗ്രസിന്റെ ഗായത്രി ശാന്തെഗൗഡ ഹൈകോടതിയിൽ ചോദ്യം ചെയ്തു.
നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടുകൾ ഒഴിവാക്കിയ ശേഷം വീണ്ടും എണ്ണാൻ ഹൈകോടതി അധികാരികൾക്ക് നിർദ്ദേശം നൽകി.
ഹൈകോടതി ഉത്തരവിനെതിരെ പ്രണേഷ് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹരജിയിലെ ആവശ്യം തള്ളി സുപ്രീം കോടതി ജസ്റ്റിസ് എസ്.ജി. പണ്ഡിറ്റിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. നോമിനേറ്റ് ചെയ്ത് അംഗങ്ങളെ ഒഴിവാക്കി വീണ്ടും നടത്തിയ വോട്ടെണ്ണലിൽ ഗായത്രി 1,183 വോട്ടുകളും പ്രണേഷ് 1174 വോട്ടുകളും നേടി. ഗായത്രി ശാന്തെഗൗഡയെ ഒമ്പത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. ഗായത്രി ശാന്തെഗൗഡക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ നിയമസഭ കൗൺസിൽ ചെയർമാനോട് കോടതി നിർദേശിച്ചു.
75 അംഗ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗസംഖ്യ ഇതോടെ 40 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

