കർണാടകയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം; തൊഴിൽരഹിതർക്ക് മാസം 3000
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് മാസം 3000 രൂപയും ഡിേപ്ലാമക്കാർക്ക് മാസം 1500 രൂപ വീതവും രണ്ടുവർഷത്തേക്ക് നൽകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പാർട്ടിയുടെ ഔദ്യോഗിക പ്രചാരണ പരിപാടികൾ ബളഗാവിയിൽ നടന്ന ‘യുവക്രാന്തി’ കൺവെൻഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒഴിവുള്ള രണ്ടര ലക്ഷം സർക്കാർ ജോലി ഒഴിവുകൾ നികത്തും. സ്വകാര്യമേഖലയിലടക്കം പത്തുലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കോൺഗ്രസിന്റെ നാലാമത് വാഗ്ദാനമാണ് രാഹുൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഗൃഹജ്യോതി പദ്ധതിവഴി എല്ലാ വീടുകൾക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി, ഗൃഹലക്ഷ്മി പദ്ധതിവഴി കുടുംബനാഥകളായ സ്ത്രീകൾക്ക് മാസം 2000 രൂപ, അന്നഭാഗ്യ പദ്ധതി പ്രകാരം ബി.പി.എൽ കുടുംബങ്ങൾക്ക് മാസം 10 കിലോഗ്രാം അരി എന്നീ പ്രഖ്യാപനങ്ങളാണ് നേരത്തേ നടത്തിയിരുന്നത്. ഭാരത് ജോഡോ യാത്രാവേളയിൽ സ്ത്രീകൾ അവരുടെ ദുരിതങ്ങൾ പങ്കുവെച്ചിരുന്നു. ഇതുപ്രകാരമാണ് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചതെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ അഴിമതി സർക്കാറാണ് കർണാടകയിലേത്. ഗൗതം അദാനിയുടെ കൈകളിലേക്ക് രാജ്യത്തിന്റെ എല്ലാ വ്യവസായങ്ങളും പോകുന്നതുപോലെതന്നെയാണ് കർണാടകയിൽ ബി.ജെ.പി സർക്കാർ തങ്ങളുെട ചില ഇഷ്ടക്കാർക്കായാണ് ഭരണം നടത്തുന്നത്.ബി.ജെ.പിയുടെ 40 ശതമാനം കമീഷൻ സർക്കാർ സംസ്ഥാനത്തെ തൊഴിലവസരങ്ങളും സംസ്ഥാനത്തിന്റെ സാധ്യതകളും ഇല്ലാതാക്കി. പട്ടികജാതിക്കാർക്കുള്ള സംവരണം 15 ശതമാനത്തിൽ നിന്ന് 17 ശതമാനമാക്കാനും പട്ടികവർഗക്കാരുടേത് മൂന്നിൽ നിന്ന് ഏഴ് ശതമാനമാക്കാനുമുള്ള നടപടികൾ സർക്കാർ ഉടനടി പൂർത്തീകരിക്കണം. ഈ രാജ്യം എല്ലാവരുടേതുമാണ്. ഒന്നോ രണ്ടോ പേരുടേത് മാത്രമല്ല; കർഷകർ, യുവാക്കൾ, ദരിദ്രർ അങ്ങിനെ എല്ലാവരുടേതുമാണ് ഇന്ത്യ.
കർണാടക സർക്കാറിന്റെ 40 ശതമാനം കമീഷൻ അഴിമതിയെ കുറിച്ച് അയച്ച കത്തിന് പ്രധാനമന്ത്രി മോദി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. അഴിമതിക്കേസിൽ ബി.ജെ.പി എം.എൽ.എയെ സംരക്ഷിക്കുകയാണ്. പൊലീസ് സബ് ഇൻസ്പെക്ടർ, അസോസിയറ്റ് പ്രഫസർ, എൻജിനീയർ എന്നിവരുടെ നിയമന പരീക്ഷകളിലൊക്കെ വൻ അഴിമതിയാണ് കർണാടകയിൽ നടക്കുന്നത്.
അടിമുടി അഴിമതിനിറഞ്ഞ ബി.ജെ.പി സർക്കാറിനെ വേരോടെ പിഴുതെറിയണം. നിങ്ങൾ ഏത് ജില്ലകളിലേക്ക് ക്ഷണിച്ചാലും അവിടെ പ്രചാരണത്തിനായി എത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും മൗനത്തിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. കോൺഗ്രസ് സംസ്ഥാനത്ത് യുവാക്കൾക്ക് മാത്രമായുള്ള പ്രകടന പത്രിക പുറത്തിറക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.