കോളജുകളിൽ 249 വ്യാജ പിഎച്ച്ഡി ഫാക്കൽറ്റി; കേസെടുത്ത് പൊലീസ്
text_fieldsബംഗളൂരു: 2025-26 വർഷത്തെ നിയമന പ്രക്രിയയിൽ വ്യാജമോ അസാധുവോ ആയ പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജുകളിൽ ഗെസ്റ്റ് ഫാക്കൽറ്റി അംഗങ്ങളായി നിയമനം നേടിയ 249 പേർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ കർണാടക കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇവരെ സ്ഥിരമായി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
ഡിപ്പാർട്ട്‌മെന്റിന്റെ ഇഎംഐസ് പോർട്ടലിൽ അതത് കോളജുകളിലെ പ്രിൻസിപ്പൽമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും ഹെഡ് ഓഫീസ് തലത്തിൽ രൂപവത്കരിച്ച ഡിപ്പാർട്മെന്റൽ സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചും 2025-26 അധ്യയന വർഷത്തിൽ ജോലി ചെയ്തിരുന്നതും വ്യാജമോ അസാധുവായതോ ആയ പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതുമായ ഗെസ്റ്റ് ലക്ചറർമാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ ഗെസ്റ്റ് ലക്ചറർമാരെ ഭാവിയിലെ എല്ലാ അധ്യയന വർഷങ്ങളിലേക്കും സെലക്ഷൻ പ്രക്രിയയിൽ നിന്ന് വിലക്കിയിരിക്കുന്നതായി ഉത്തരവിൽ പറയുന്നു.
ഈ ഗെസ്റ്റ് ലെക്ചറർമാർ വ്യാജ/അസാധുവായ പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് തെറ്റായ വിവരങ്ങൾ/രേഖകൾ നൽകി സർക്കാറിനെ വഞ്ചിക്കാൻ ശ്രമിച്ചതിനാൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ ബാധകമായ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ അവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഴ്ചക്കുള്ളിൽ ഈ ഓഫിസിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയും പ്രസക്തമായ വിവരങ്ങൾ വകുപ്പിന്റെ ഇ.എം.ഐ.എസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും വേണം.വകുപ്പ് പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപറേറ്റിങ് നടപടിക്രമം (എസ്ഒപി) പ്രകാരമാണ് പരിശോധന നടത്തിയത്. എസ്.ഒപി. പ്രകാരം പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിലുള്ള കോളേജ് തല കമ്മിറ്റികൾ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും ഏതെങ്കിലും രേഖ വ്യാജമോ അസാധുവോ ആണെന്ന് കണ്ടെത്തിയാൽ ഗെസ്റ്റ് ലെക്ചറർമാരുടെ സേവനം അവസാനിപ്പിക്കാനും നിർബന്ധിതരായിരുന്നു. അത്തരം കേസുകൾ വകുപ്പിന്റെ വിദ്യാഭ്യാസ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (ഇമിസ്) പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതായിരുന്നു.
കോളജ് തല കമ്മിറ്റിയുടെ തീരുമാനത്തിൽ അതൃപ്തിയുള്ള ഉദ്യോഗാർഥികൾക്ക് അപ്പീൽ നൽകാൻ അനുവാദം നൽകി, തുടർന്ന് അവരുടെ കേസുകൾ കൂടുതൽ പരിശോധനക്കായി അനുബന്ധ രേഖകൾ സഹിതം വകുപ്പിന്റെ ഹെഡ് ഓഫിസിലേക്ക് റഫർ ചെയ്തു.
കോളജ്, ഹെഡ് ഓഫിസ് തലങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ ഗെസ്റ്റ് ലെക്ചറർമാരുടെ അക്കാദമിക് യോഗ്യതകൾ പരിശോധിച്ചതായും 249 ഉദ്യോഗാർഥികൾ വ്യാജമോ അസാധുവായതോ ആയ പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി കണ്ടെത്തിയതായും വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

