കോളജ് വിദ്യാർഥിയുടെ ആത്മഹത്യ; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെൻഷന്‍
text_fieldsബംഗളൂരു: ധാർവാഡിൽ കോളജ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ബേലൂർ സ്വദേശിയും സ്വകാര്യ കോളജിലെ ബി.എസ്.സി വിദ്യാര്‍ഥിയായ ആദിത്യ മ്യഗേരിയാണ് ആത്മഹത്യ ചെയ്തത്. ധാർവാഡിലെ ഗിരിനഗറില്‍ സുഹൃത്തുക്കളോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഏപ്രിൽ 25 ന് മയക്കുമരുന്ന് വിരുദ്ധ പരിപാടിക്കിടെ വിദ്യാഗിരി പൊലീസ് കസ്റ്റഡിയിലെടുത്ത 18 വിദ്യാര്‍ഥികളിൽ ഒരാളായിരുന്നു ആദിത്യ. ആദിത്യയടക്കം 10 പേര്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരെ വിട്ടയച്ചു. പരിശോധനാഫലം നെഗറ്റീവ് ആയിരുന്നിട്ടും ആദിത്യയെ പൊലീസ് ഉപദ്രവിക്കുയയും പ്രശ്നം ഒത്തുതീർപ്പാക്കാൻ 2,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. പണം ആവശ്യപ്പെട്ട് ആദിത്യ അമ്മയെ വിളിച്ചിരുന്നുവെങ്കിലും ഉടന്‍ പണം നല്‍കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച രാത്രി ആദിത്യയെ വാടകവീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക സംഘര്‍ഷമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസിന്‍റെ പീഡനമാണ് ആദിത്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. വിദ്യാഗിരി പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമീഷണർ എൻ. ശശി കുമാർ പറഞ്ഞു. സംഭവത്തിൽ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

