ലോറിയിൽനിന്ന് 80 ചാക്ക് കാപ്പിക്കുരു മോഷ്ടിച്ചു; അഞ്ചുപേർ അറസ്റ്റിൽ
text_fieldsലോറിയിൽനിന്ന് കാപ്പിക്കുരു മോഷ്ടിച്ചതിന് അറസ്റ്റിലായവർ
മംഗളൂരു: പിരിയയിൽനിന്ന് മംഗളൂരുവിലേക്ക് സാധനങ്ങൾ കൊണ്ടുവരുകയായിരുന്ന ലോറിയിൽനിന്ന് 21,44,000 രൂപയുടെ കാപ്പിക്കുരു മോഷ്ടിച്ച കേസിൽ അഞ്ച് പ്രതികളെ പുത്തൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ആശ്ലേഷ ഭട്ട് (40), നാരായണ ഷെട്ടിഗർ (39), മിഥുൻ കുമാർ (33), വിജയ് ഷെട്ടി (37), മുഹമ്മദ് അഷ്റഫ് (51) എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് ഓട്ടോറിക്ഷകൾ, ഗുഡ്സ് ടെമ്പോ, 60 കിലോ കാപ്പിക്കുരു അടങ്ങിയ 80 മോഷ്ടിച്ച ചാക്കുകൾ എന്നിവ പൊലീസ് കണ്ടെടുത്തു.
ലോറിയുടെ ഉടമയും ഡ്രൈവറുമായ പുത്തൂർ കബക്ക സ്വദേശി തീർത്ഥേഷ് (29) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം മൂന്നിന് പിരിയയിലെ കാപ്പി സംസ്കരണ കമ്പനിയിൽനിന്ന് 60 കിലോ വീതമുള്ള 320 ചാക്ക് കാപ്പിക്കുരുവുമായാണ് മംഗളൂരുവിലേക്ക് വന്നത്. രാത്രി പുത്തൂരിലെത്തി കബക്കയിലെ നെഹ്റു നഗറിൽ റോഡരികിൽ ലോറി നിർത്തി ഡ്രൈവർ വീട്ടിലേക്ക് പോയി.
പിറ്റേന്ന് യാത്ര പുനരാരംഭിക്കുകയും ഉച്ചയോടെ മംഗളൂരു തുറമുഖത്ത് എത്തുകയും ചെയ്തു. അവിടെ ചരക്ക് ഇറക്കുന്നതിനിടെയാണ് കാപ്പി നിറച്ച ചാക്കുകൾ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. പരാതിയെത്തുടർന്ന്, പുത്തൂർ ടൗൺ പൊലീസ് ക്രൈം നമ്പർ 120/2025 പ്രകാരം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023ലെ സെക്ഷൻ 303 (2) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

