കർണാടകയിലെ പദ്ധതികൾ മുഖ്യമന്ത്രി തടസ്സപ്പെടുത്തുന്നു -കുമാരസ്വാമി
text_fieldsകുമാരസ്വാമി
ബംഗളൂരു: കർണാടകയിലെ വ്യവസായ വികസനത്തെയും ഫാക്ടറികളുടെ പുനരുദ്ധാരണത്തെയും സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുകയാണെന്ന് കേന്ദ്ര ഉരുക്ക്, ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. സംസ്ഥാനത്തിന്‍റെ വികസനത്തിന് കേന്ദ്രം സന്നദ്ധമാണെങ്കിലും സിദ്ധരാമയ്യ സർക്കാർ സഹകരണ മനോഭാവം കാണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുദ്രമുഖ് അയൺ ഓർ കമ്പനി ലിമിറ്റഡിന് (കെ.ഐ.ഒ.സി.എല്‍) കേന്ദ്രം 1,700 കോടി രൂപ മൂലധനം നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ കാരണമില്ലാതെ കമ്പനിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വനം നിയമം ചൂണ്ടിക്കാട്ടി എച്ച്.എം.ടി പുനരുദ്ധാരണത്തെയും സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭാംഗമായ എച്ച്.ഡി. ദേവഗൗഡ വീൽചെയറിലിരുന്നാണെങ്കിലും പാർലമെന്‍റില്‍ പോയി അപ്പർ ഭദ്ര, എത്തിനഹോളെ പദ്ധതികളുടെ തടസ്സങ്ങൾ നീക്കിയെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങൾക്കായി എത്രതവണ പ്രതികരിച്ചുവെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പദവിക്ക് ഭീഷണി നേരിടുമ്പോൾ മാത്രമാണ് സിദ്ധരാമയ്യ പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഓർക്കുന്നതെന്നും അധികാരം സുരക്ഷിതമായിരിക്കുമ്പോൾ അദ്ദേഹം ഇവരെ ഓർക്കാറില്ലെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

