നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എൽ.പി യോഗം ചേർന്നു
text_fieldsനിയമസഭ കക്ഷി യോഗത്തിൽ ഡി.കെ. ശിവകുമാർ സംസാരിക്കുന്നു
ബംഗളൂരു: ജൂണ്‍ 18 ന് നടക്കാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ നിയമസഭാ കക്ഷി യോഗം ചേര്‍ന്നു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്വന്തം ജില്ലയായ ബംഗളൂരു സൗത്ത് ജില്ലയിലെ ബിദഡിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ സിങ് സുർജേവാല, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി. പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പിലെ ഏഴ് സീറ്റുകളിൽ അഞ്ചും നേടാനാണ് കോൺഗ്രസിന്റെ ലക്ഷ്യം. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടിങ് പ്രക്രിയ നിയമസഭാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുമെന്നും ഒരു വോട്ടും അസാധുവാകില്ലെന്ന് ഉറപ്പാക്കുമെന്നും മോക്ക് വോട്ടിങ് നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തിപ്പണ്ണപ്പ കാംക്നൂർ, പി.വി. മോഹൻ, ബി.കെ. ഹരിപ്രസാദ് (കെ.പി.സി.സി പ്രസിഡൻ്റ്), ശിവണ്ണ ബി.എസ്, വിനയ് കാർത്തിക് പ്രകാശ്, ബി.ജെ.പിയുടെ ലിംഗരാജ് പാട്ടീൽ, രഘു ആർ. ജെ.ഡി.എസ് നേതാവ് ഗോവിന്ദരാജ് എന്നിവരാണ് മത്സരിക്കുന്നത്.
വിജയിക്കാന്‍ ഓരോ സ്ഥാനാര്‍ഥിക്കും കുറഞ്ഞത് 28 വോട്ടുകള്‍ വേണം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 134 എം.എല്‍.എമാരും ബി.ജെ.പിക്ക് 62 എം.എല്‍.എമാരും ജെ.ഡി.എസിന് 18 എം.എല്‍.എമാരുമാണുള്ളത്.
കൂടാതെ കല്യാണ രാജ്യ പ്രഗതി പക്ഷ, സർവോദയ കർണാടക പക്ഷ എന്നിവയിൽനിന്ന് ഓരോ അംഗങ്ങളും രണ്ട് സ്വതന്ത്രരും മൂന്ന് അൺ അറ്റാച്ച്ഡ് അംഗങ്ങളും സ്പീക്കറും വോട്ടെടുപ്പില്‍ പങ്കെടുക്കും.
രണ്ട് സീറ്റുകളാണ് ഒഴിവുള്ളത്. 28 വോട്ടുകൾ വീതമുള്ള നാല് സീറ്റുകൾ തെരഞ്ഞെടുത്തതിന് ശേഷവും കോൺഗ്രസിന് 22 വോട്ടുകൾ മിച്ചമുണ്ടാകുമെന്നും അധിക സീറ്റ് നേടാൻ ആറ് വോട്ടുകൾ കൂടി ആവശ്യമാണെന്നും വൃത്തങ്ങൾ അറിയിച്ചു. 18 എം.എൽ.എമാരുള്ള ജെ.ഡി.എസിന് സഖ്യകക്ഷിയായ ബി.ജെ.പിയിൽനിന്ന് ആറ് മിച്ച വോട്ടുകൾ ലഭിച്ചാലും ഒരു സീറ്റ് നേടാൻ നാല് വോട്ട് കുറവാണ്.
ഏഴാം സീറ്റിലേക്ക് മതിയായ വോട്ട് നേടുന്നതിന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും അൺ അറ്റാച്ച്ഡ് എം.എൽ.എമാരുടെയും പിന്തുണ നേടുന്നതിനൊപ്പം കൂറുമാറിയുള്ള വോട്ട് അല്ലെങ്കിൽ അസാന്നിധ്യവും വോട്ടെടുപ്പില്‍ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

