ആഗോളതാപനം നേരിടാൻ കാലാവസ്ഥ കർമപദ്ധതി -ഈശ്വര്‍ ഖാന്ദ്രേ
text_fieldsകർണാടക മീഡിയ അക്കാദമി സംഘടിപ്പിച്ച ‘അതിശക്തമായ ചൂടും ബംഗളൂരുവില്‍ അതിന്‍റെ ആഘാതവും’ എന്ന സെമിനാറിൽ വനം, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖാന്ദ്രേ
ബംഗളൂരു: ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഘാതം ലഘൂകരിക്കുന്നതിനായി കർമ പദ്ധതിക്ക് രൂപം നൽകിയതായി വനം, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖാന്ദ്രേ. കർണാടക മീഡിയ അക്കാദമി സംഘടിപ്പിച്ച ‘അതിശക്തമായ ചൂടും ബംഗളൂരുവില്‍ അതിന്‍റെ ആഘാതവും’ എന്ന സെമിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി വകുപ്പിന് കീഴിലുള്ള എൻവയോൺമെന്‍റല്‍ മാനേജ്‌മെന്‍റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് കർമ പദ്ധതി നടപ്പാക്കാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കർമപദ്ധതിയുടെ നടത്തിപ്പും പുരോഗതിയും സംബന്ധിച്ച് ജില്ലാ ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും നിര്‍ദേശം നല്‍കി. കൂടാതെ ജില്ല പഞ്ചായത്ത് ഓഫിസുകളുമായി സഹകരിച്ച് കർണാടകയിലെ 31 ജില്ലകളിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ പ്രതിരോധ മാര്‍ഗങ്ങള്‍ പങ്കിടുന്നതിനായി 2025 ഏപ്രിലിൽ ‘ഹവമാന മിത്ര’ എന്ന റേഡിയോ പരിപാടി ആരംഭിച്ചിരുന്നു. പൊതുജനാവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതുവരെ 24 പരിപാടികൾ ആകാശവാണിയിൽ സംപ്രേഷണം ചെയ്തു.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും കാരണം ഇന്ന് ഋതുക്കൾ പോലും മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ബംഗളൂരു നഗരത്തിൽ പച്ചപ്പ് വര്‍ധിപ്പിക്കാനായി നിരവധി ശ്രമങ്ങള്‍ നടത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ഏകദേശം 11 കോടി തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൊത്തനൂർ, കടുഗോഡി, ബിഎം കാവൽ, തുരഹള്ളി എന്നിവയുൾപ്പെടെ ബംഗളൂരുവിന്‍റെ നിരവധി സ്ഥലങ്ങളില്‍ ഏകദേശം 10,000 കോടി രൂപയുടെ 250 ഏക്കർ വനഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. ഇത്തരം ഭൂമിയിൽ ആയിരക്കണക്കിന് തൈകൾ നട്ടുപിടിപ്പിക്കുകയും തോട്ടങ്ങൾ നിർമിക്കുകയും ചെയ്തു.
പീനിയ പ്ലാന്‍റെഷനിലെ 400 ഏക്കറിലധികം വനഭൂമി നേരത്തെ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എച്ച്.എം.ടിക്ക് വ്യാവസായിക ആവശ്യങ്ങൾക്കായി അനുവദിച്ചിരുന്നുവെന്നും ഈ ഭൂമിയിൽ 160 ഏക്കർ എച്ച്.എം.ടി വിറ്റുവെന്നും ബാക്കി 280 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള നിയമപോരാട്ടം നടക്കുകയാണ്. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഗണ്ടിഗനഹള്ളി ഗ്രാമത്തിലെ 159 ഏക്കർ സംരക്ഷിത വനമേഖലയായി തരംതിരിച്ചിട്ടുണ്ട്.
ബംഗളൂരു നോർത്ത് താലൂക്കിലെ മാടപ്പനഹള്ളിയിൽ 153 ഏക്കറിൽ ബയോളജിക്കൽ പാർക്ക് നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അടുത്ത മാസം മുഖ്യമന്ത്രി തറക്കല്ലിടും. ലാല്‍ ബാഗ്, കബ്ബൺ പര്‍ക്ക് എന്നിവക്ക് ശേഷമുള്ള ഏറ്റവും വലിയ പാർക്കായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

