ചാമരാജ് നഗർ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്നുപേരെയും സംസ്കരിച്ചു
text_fieldsആന്‍റണി സ്വാമി ,ജോൺ റോസ് പീറ്റർ ,കുമാർ എന്ന സവാരിയപ്പൻ
മൈസൂരു: ചാമരാജ് നഗറിലെ വനമേഖലയിൽ വനം ഉദ്യോഗസ്ഥരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. മരിയമംഗലയിലെ ആന്റണിസ്വാമി (50), ജഗന്നാഥദോഡിയിലെ ജോൺ റോസ് പീറ്റർ (42), ലാർസദോഡിയിലെ കുമാർ (33) എന്നിവരുടെ മൃതദേഹങ്ങളാണ് വൻ ജനാവലിയുടെ നേതൃത്വത്തിൽ ഇന്നലെ സംസ്കരിച്ചത്. തോമിയാർപാളയ പള്ളിയിൽ രാവിലെ നടന്ന ആന്റണിസ്വാമിയുടെയും പീറ്ററിന്റെയും സംസ്കാരചടങ്ങുകൾക്ക് മൈസൂർ ബിഷപ്പ് ഡോ. ഫ്രാൻസിസ് സെറാവു നേതൃത്വം നൽകി. കുമാറിന്റെയും ശവസംസ്‌കാരം കുടുംബം തീരുമാനിച്ച പ്രകാരം നടത്തി.
ഹനൂർ താലൂക്കിലെ കാവേരി വന്യജീവി സങ്കേത മേഖലയിലെ ഷാഗ്യക്കടുത്തുള്ള മാരിമംഗലയിൽ ശനിയാഴ്ച രാവിലെയുണ്ടായ വെടിവെപ്പിലാണ് മൂന്നുപേരും കൊല്ലപ്പെട്ടത്. മൈസൂരിലെ കെ.ആർ ആശുപത്രിയിൽ ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം, മൃതദേഹങ്ങൾ പോലീസ് അകമ്പടിയോടെയാണ് ഹനൂർ താലൂക്കിലെ തോമിയാർ പാളയയ്ക്ക് സമീപമുള്ള അവരുടെ വസതികളിലേക്ക് കൊണ്ടുപോയത്. വെടിവെപ്പില്‍മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. തിങ്കളാഴ്ച രാവിലെ തഹസിൽദാർ ചൈത്ര തോമിയാർ പാളയ സന്ദർശിച്ച് താലൂക്ക് ഭരണകൂടത്തിന്‍റെ പേരിൽ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും ഹനൂർ എം.എൽ.എ എം.ആർ. മഞ്ജുനാഥ് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും നൽകി.
അതിനിടെ സംഭവത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണം ആരംഭിച്ചതായി കർണാടക വനം മന്ത്രി രാമലിംഗ റെഡ്ഡി തിങ്കളാഴ്ച നിയമസഭയെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയതായി കണ്ടെത്തിയാൽ സർക്കാർ അവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യം തൽക്കാലം നിരസിച്ച മന്ത്രി ആവശ്യമെങ്കിൽ തുടർ അന്വേഷണം നടത്തുമെന്നും പറഞ്ഞു.
ജീവ രക്ഷാര്‍ഥമാണ് വനം ഉദ്യോഗസ്ഥർ വെടിവെച്ചതെങ്കില്‍ അരക്കു താഴെ വെടിവെക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ചോദിച്ചു. വേട്ടക്കാര്‍ നിയമവിരുദ്ധമായി നാടൻ പിസ്റ്റളുകൾ കൈവശം വെച്ചിരുന്നെന്നും കീഴടങ്ങാൻ ആവശ്യപ്പെട്ട മുന്നറിയിപ്പുകൾ അവഗണിച്ച് അവർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയം പ്രതിരോധത്തിനും വന്യജീവി സംരക്ഷണത്തിനും വേണ്ടിയാണ് വനംവകുപ്പ് ജീവനക്കാർ പ്രത്യാക്രമണം നടത്തിയതെന്നും മന്ത്രി രാമലിംഗ റെഡ്ഡി സഭയില്‍ വിശദീകരിച്ചു.
രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 30 കിലോഗ്രാം കാട്ടുമൃഗങ്ങളുടെ മാംസവും മറ്റ് നിരവധി വസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണാതായ കന്നുകാലികളെ അന്വേഷിച്ച് അവർ കാട്ടിൽ പ്രവേശിച്ചതായുള്ള ബന്ധുക്കളുടെ പ്രതികരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെടിവെപ്പ് കേസിൽ മജിസ്ട്രേറ്റ്തല അന്വേഷണം: മന്ത്രി
ബംഗളൂരു: ഹനൂർ വന്യജീവി സങ്കേതത്തിൽ മൂന്ന് വേട്ടക്കാർ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണം ആരംഭിച്ചതായി് കർണാടക വനം മന്ത്രി രാമലിംഗ റെഡ്ഡി തിങ്കളാഴ്ച നിയമസഭയെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയതായി കണ്ടെത്തിയാൽ സർക്കാർ അവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യം തൽക്കാലം നിരസിച്ച മന്ത്രി ആവശ്യമെങ്കിൽ തുടർ അന്വേഷണം നടത്തുമെന്നും നിലവിലുള്ള അന്വേഷണം പൂർത്തിയാക്കി മുഖ്യമന്ത്രി ഡി. കെ ശിവകുമാറുമായുള്ള ചർച്ചകൾക്ക് ശേഷം പരിഗണിക്കുമെന്നും പറഞ്ഞു. ആഗസ്റ്റ് 15 ന് പുലർച്ചെ ഗ്രാമാതിർത്തിയിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെ വനത്തിനുള്ളിലായിരുന്നു സംഭവം.
പ്രതികൾ ആയുധധാരികളായും അനുമതിയില്ലാതെയും റിസർവ്വ് ഫോറസ്റ്റ് മേഖലയിൽ പ്രവേശിച്ചതിനാൽ വേട്ടയാടൽ അല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഉള്ളതായി തോന്നുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചാമരാജനഗർ ജില്ലയിലെ ഡെപ്യൂട്ടി കമീഷണറും ജില്ലാ മജിസ്ട്രേറ്റും കൊല്ലെഗല്‍ സബ് ഡിവിഷനിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദിനേശ് കുമാർ മീണയെ (ഐ.എ.എസ്) അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.
പിടിച്ചെടുത്ത വസ്തുക്കളുടെയും പിടിച്ചെടുത്ത നാടൻ തോക്കിന്‍റെയും സാമ്പിളുകൾ അന്വേഷണത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കാൻ നടപടികൾ സ്വീകരിച്ചു. ഉദ്യോഗസ്ഥർ അവരുടെ നിയുക്ത കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനിടയില്‍ വേട്ടക്കാർ അവരെ ആക്രമിക്കുകയായിരുന്നു. സാഹചര്യം നിയന്ത്രണാതീതമായപ്പോൾ വകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചത് സ്വയം പ്രതിരോധത്തിനും വനവിഭവങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണെന്നാണ് ഉദ്വോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

