കാവേരി; പ്രക്ഷോഭം ശക്തം, നദിയിൽനിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കരുതെന്ന് പ്രതിഷേധക്കാർ
text_fieldsബംഗളൂരു: തമിഴ്‌നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്‌സ് കാവേരി വെള്ളം വിട്ടുകൊടുക്കണമെന്ന കർണാടകയോട് സി.ഡബ്ല്യു.ആർ.സി നിർദേശത്തിനെതിരെ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. മാണ്ഡ്യയിൽ പ്രതിഷേധം നടത്തിയ കന്നഡ പ്രവർത്തക പ്രതിഷേധത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ 'ജന നായകൻ' സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറി. സംസ്ഥാന സർക്കാർ സമ്മർദത്തിന് വഴങ്ങരുതെന്നും കാവേരി നദിയിൽനിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുകയും ഇത് സംബന്ധിച്ച നിവേദനം ഡെപ്യൂട്ടി കമീഷണർ വഴി സംസ്ഥാന സർക്കാറിന് സമർപ്പിക്കുകയും ചെയ്തു.
ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ കാവേരി നദിയിൽനിന്ന് ഒരു തുള്ളി വെള്ളംപോലും വിട്ടുകൊടുക്കാൻ കർണാടകക്ക് കഴിയില്ലെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുമെന്ന തീരുമാനത്തില്‍ സർക്കാർ മുന്നോട്ട് പോയാൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും അവർ പറഞ്ഞു. കാവേരി ജല നിയന്ത്രണസമിതിയുടെ നിർദേശം നടപ്പാക്കുന്നതിന് മുമ്പ് കർണാടകയുടെ നിലവിലുള്ള സാഹചര്യങ്ങൾ പ്രത്യേകിച്ച് കുടിവെള്ള പ്രതിസന്ധി കണക്കിലെടുക്കണമെന്ന് അവർ വാദിച്ചു.
ആഗസ്റ്റ് രണ്ടിന് സർവകക്ഷി യോഗം
ബംഗളൂരു: കാവേരി നദീജല തർക്കം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആഗസ്റ്റ് രണ്ടിന് സർവകക്ഷി യോഗം വിളിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യാഴാഴ്ച പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരെയും നിയമസഭ, കൗൺസിൽ നേതാക്കളെയും എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും പ്രസിഡന്‍റുമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളിൽനിന്ന് സഹകരണം തേടുമെന്നും കർണാടകയിലെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ നിരവധി നേതാക്കളുമായി താൻ ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
കർഷകർ ദേശീയപാത ഉപരോധിച്ചു
ബംഗളൂരു: ചിക്കോടി, റായ്ബാഗ് താലൂക്കുകൾക്കായി സമഗ്ര ജലസേചന പദ്ധതികൾ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക രാജ്യ റൈത്ത സംഘത്തിന്റെയും ഹസിരു സേനയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച ബസവ സർക്കിളിൽ ദേശീയപാത ഉപരോധിച്ച് കർഷകർ വൻ പ്രതിഷേധം നടത്തി. കർഷക നേതാക്കളായ ചുനപ്പ പൂജേരി, ശശികാന്ത് ഗുരുജി, ജിഞ്ചാനിയിലെ സിദ്ധ സൻസ്ഥാൻ മഠത്തലവൻ ശിവപ്രസാദ് ദേവരു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
ചിക്കോടി, റായ്ബാഗ് എന്നിവിടങ്ങളിലെ സമഗ്ര ജലസേചന പദ്ധതികൾ വേഗത്തിലാക്കാനും ജലസേചന സൗകര്യം നിഷേധിക്കപ്പെട്ട പ്രദേശങ്ങളിൽ സ്ഥിരമായ ജലസേചന സൗകര്യങ്ങൾ ഒരുക്കുക, ചിക്കോടി ബൈപാസ് റോഡ് നിർമാണത്തിനായി ഭൂമി നഷ്ടപ്പെട്ട കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം ഉടൻ നൽകുക എന്നിവ നടപ്പാക്കണമെന്ന് സർക്കാറിനോട് ചുനപ്പ പൂജേരി ആവശ്യപ്പെട്ടു. ചിക്കോടി ബാർ അസോസിയേഷന്റെ പിന്തുണയോടെയാണ് പ്രതിഷേധം നടന്നത്. വിവിധ കർഷക സംഘടനകളുടെ ഭാരവാഹികളും നൂറുകണക്കിന് കർഷകരും പ്രകടനത്തിൽ പങ്കെടുത്തു.
വിജയസേന സംഘടനയിലെ അംഗങ്ങള്‍ ജനനായകൻ ചിത്രത്തിന്‍റെ പോസ്റ്റര്‍ വലിച്ചു കീറുന്നു
‘ജനനായകൻ’ പ്രദർശനം തടഞ്ഞു
ബംഗളൂരു: വിജയ സേന സംഘടനയിലെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുരുശ്രീ തിയറ്ററില്‍ ജനനായകൻ പ്രദർശനം തടസ്സപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ദീപക്കിന്‍റെ നേതൃത്വത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനിടെ പ്രതിഷേധക്കാർ ഗുരുശ്രീ തിയറ്റർ ഉപരോധിക്കുകയും പുറത്ത് പ്രകടനം നടത്തുകയും ചെയ്തു. തിയറ്റർ മാനേജ്‌മെന്‍റുമായി ചർച്ച നടത്തുന്നതിന് മുമ്പ് മുദ്രാവാക്യങ്ങൾ വിളിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതിഷേധത്തിനിടെ 'ജന നായകൻ' സിനിമയുടെ പ്രദർശനം ഉടൻ നിർത്തണമെന്ന് സംഘടന ആവശ്യപ്പെടുകയും പ്രദർശനങ്ങൾ നിർത്താൻ മാനേജ്‌മെന്‍റിനോട് ആവശ്യപ്പെടുന്ന നിവേദനം സമർപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാരുമായുള്ള ചർച്ചയെത്തുടർന്ന് സിനിമയുടെ പ്രദർശനം റദ്ദാക്കുമെന്ന് തിയേറ്റർ മാനേജ്‌മെന്‍റ് പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നൽകി. കൂടാതെ വിജയ സേന അംഗങ്ങൾ ജനനായകൻ ചിത്രത്തിന്‍റെ പോസ്റ്ററുകൾ വലിച്ചുകീറി. എച്ച്. വിനോദ് സംവിധാനം ചെയ്ത ജന നായകൻ എന്ന ചിത്രത്തിൽ വിജയ്, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
നിരവധി മാസങ്ങൾ നീണ്ടുനിന്ന കാത്തിരിപ്പിന് ശേഷം ജൂലൈ 23 നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. മൈസൂരു-ബംഗളൂരു ഹൈവേയിലെ സർ എം. വിശ്വേശ്വരയ്യ പ്രതിമക്ക് സമീപം പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. വാഹന ഗതാഗതം തടസ്സപ്പെടുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഗതാഗതം പുനഃസ്ഥാപിച്ചു. കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള നിർദേശത്തിനെതിരെ അപ്പീൽ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച പറഞ്ഞിരുന്നു. കടുത്ത വരൾച്ചയെത്തുടർന്ന് നിലനിൽക്കുന്ന ജലക്ഷാമം നേരിട്ട് കാണാൻ കാവേരി ജലസംഭരണികൾ സന്ദർശിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിയെ മുഖ്യമന്ത്രി ക്ഷണിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

