ബി.ജെ.പി റിബൽ മുൻ എം.എൽ.എ രഘുപതി ഭട്ടിനെ പുറത്താക്കി
text_fieldsമംഗളൂരു: അടുത്ത മാസം കാലാവധി അവസാനിക്കുന്ന ആറ് നിയമ ഉപരിസഭ അംഗങ്ങളുടെ (എം.എൽ.സി) ഒഴിവുകളിലേക്ക് അടുത്ത മാസം മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സൗത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയ ഉഡുപ്പി മുൻ എം.എൽ.എയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ. രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് പാർട്ടി അച്ചടക്ക സമിതി സംസ്ഥാന അധ്യക്ഷൻ ലിംഗരാജ് പാട്ടീൽ ഭട്ടിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ താൻ മത്സരരംഗത്ത് ഉറച്ചു നിൽക്കും എന്ന് പരസ്യ പ്രസ്താവന നടത്തുകയായിരുന്നു രഘുപതി ഭട്ട്. ഇതേതുടർന്നാണ് ഉടൻ പ്രാബല്യത്തോടെ പുറത്താക്കിയത്. ദക്ഷിണ കന്നട, ഉഡുപ്പി, ധാവണഗരെ, ചിക്കമഗളൂരു, ശിവമോഗ്ഗ, കുടക് ജില്ലകൾ ഉൾപ്പെട്ട സൗത്ത്-വെസ്റ്റ് ബിരുദ മണ്ഡലം സ്ഥാനാർഥിയായാണ് ഭട്ട് മത്സരിക്കുന്നത്. മൂന്ന് തവണ ഉഡുപ്പി മണ്ഡലം എ.എൽ.എയായ രഘുപതി ഭട്ടിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിരുന്നില്ല. പകരം എം.എൽ.സി പദവി നൽകാം എന്ന് നേതൃത്വം ഉറപ്പ് നൽകിയതായും വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്നും ഭട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

