അഞ്ചു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ
text_fieldsഡോ. ചന്ദ്രു ലമാനി എം.എൽ.എ
ബംഗളൂരു: കരാറുകാരനിൽനിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഗഡക് ജില്ലയിലെ ശിരഹട്ടി പട്ടികജാതി സംവരണ മണ്ഡലം ബി.ജെ.പി എം.എൽ.എ ഡോ. ചന്ദ്രു ലമാനിയെയും രണ്ട് പേഴ്‌സനൽ സഹായികളെയും ലോകായുക്ത ഉദ്യോഗസ്ഥർ ശനിയാഴ്ച അറസ്റ്റ് ചെയ്തു. മൈനർ ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് ലമാനി 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലോകായുക്ത പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് ഗഡക് താലൂക്കിൽ ചിഞ്ചാലി ഗ്രാമത്തിലെ ക്ലാസ് -ഒന്ന് കരാറുകാരൻ വിജയ് പൂജാർ ലോകായുക്ത പൊലീസിൽ പരാതി നൽകിയിരുന്നു.
ശനിയാഴ്ച ഉച്ച 2.15ഓടെ ലക്ഷ്‌മേഹ്‌വാർ പട്ടണത്തിലെ ബാലാജി ആശുപത്രിയിൽവെച്ച് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബി.ജെ.പി എം.എൽ.എയും അദ്ദേഹത്തിന്റെ പേഴ്‌സനൽ അസിസ്റ്റന്റുമാരായ മഞ്ജുനാഥ് വാൽമീകിയും ഗുരു നായക്കും ലോകായുക്ത പൊലീസ് പിടിയിലായത്.
ലോകായുക്ത റെയ്ഡിനിടെ, ഗുരുനായക് 50,000 രൂപ അടങ്ങിയ കവർ ആശുപത്രിക്ക് പിന്നിലുള്ള സ്വകാര്യ സ്‌കൂളിന്റെ കോമ്പൗണ്ടിലേക്ക് എറിഞ്ഞു. ആശുപത്രിയിൽനിന്ന് കണ്ടെത്തിയ 4.50 ലക്ഷം രൂപക്കൊപ്പം ലോകായുക്ത പൊലീസ് ആ തുകയും പിടിച്ചെടുത്തു. ലോകായുക്ത എസ്.പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിൽ ഗഡഗ ലോകായുക്ത ഡിവൈ.എസ്.പി വിജയ് ബിരാദാർ, ഇൻസ്പെക്ടർ പരമേഷ് കവടഗി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

