കലബുറുഗി ജില്ല കലക്ടർ ഫൗസിയ പാക്കിസ്താനിയെന്ന് ബി.ജെ.പി നിയമസഭാംഗം; കേസെടുത്ത് പൊലീസ്
text_fieldsബംഗളൂരു: ജില്ല കലക്ടറെ പാകിസ്താൻ വംശജയെന്ന് വിളിച്ച ബി.ജെ.പി നിയമസഭാംഗത്തിനെതിരെ വ്യാപക പ്രതിഷേധം. കലബുറഗി ജില്ല കലക്ടർ ഫൗസിയ തരാന്നുമിനെതിരെയാണ് ബി.ജെ.പി എം.എൽ.സി എൻ.രവികുമാറിന്റെ പരമാർശം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശനിയാഴ്ച കലബുറുഗിയിൽ നടന്ന ബി.ജെ.പി പ്രതിഷേധ റാലിക്കിടെ നടത്തിയ പരാമർശമാണ് വിവാദത്തിന് കാരണമായത്. കലക്ടറുടെ പൗരത്വം രവികുമാർ ചോദ്യം ചെയ്തു. 'കലബുറുഗി ഡി.സി പാകിസ്താനിൽ നിന്നാണോ വന്നതെന്ന് എനിക്കറിയില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.
കലബുറുഗിയിലെ സ്റ്റേഷൻ ബസാർ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച സ്വകാര്യവ്യക്തി നൽകിയ പരാതിയനുസരിച്ചാണ് രവികുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഫൗസിയയെ വർഗീയമായി വിമർശിച്ചതിനു പുറമേ പട്ടികജാതി സമുദായത്തിലെ അംഗങ്ങൾക്കും അഡീ. എസ്.പി മഹേഷ് മേഘ്‌നവർ, ഡി.വൈ.എസ്.പി ശങ്കർഗൗഡ പാട്ടീൽ, സർക്കിൾ ഇൻസ്‌പെക്ടർ ചന്ദ്രശേഖർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ അദ്ദേഹം അധിക്ഷേപ പരാമർശം നടത്തിയതായി പരാതിയിൽ പറയുന്നു.
അതിക്രമ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കലബുറഗി പൊലീസ് അറിയിച്ചു.
രവികുമാറിന്റെ പരാമർശങ്ങൾ കുറ്റകരവും അനാവശ്യവുമാണെന്ന് ആരോപിച്ച് ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷനും ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. നിരുപാധികം ക്ഷമാപണം നടത്തണമെന്നും പ്രസക്തമായ നിയമങ്ങൾ പ്രകാരം നിയമനടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

