ബി.ജെ.പിക്ക് കന്നഡ വിരുദ്ധനയം -രൺദീപ് സിങ് സുർജേവാല
text_fieldsബംഗളൂരു: ബി.ജെ.പി സർക്കാർ കന്നഡ വിരുദ്ധ നയം സ്വീകരിക്കുകയാണെന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ട് ലക്ഷം കോടി രൂപ നിഷേധിച്ചതായും കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ആരോപിച്ചു.നികുതി വിഹിതം, ഗ്രാന്‍റുകള്‍ , വിവിധ വികസന പദ്ധതികൾ എന്നിവയുൾപ്പെടെ ഏകദേശം രണ്ടു ലക്ഷം കോടി രൂപ കേന്ദ്രം കർണാടകക്ക് നൽകാനുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.15ാം ധനകാര്യ കമീഷൻ ശിപാർശ ചെയ്ത 5,495 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റും ബംഗളൂരുവിലെ പെരിഫറൽ റിങ് റോഡ് പോലുള്ള പദ്ധതികൾക്കായി വാഗ്ദാനം ചെയ്ത 6,000 കോടി രൂപയും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ബജറ്റ് വിഹിതം നിഷേധിക്കുകയും വികസനം തടയുകയും അഞ്ച് കോൺഗ്രസ് ഗ്യാരന്‍റി പദ്ധതികളായ ശക്തി, ഗൃഹലക്ഷ്മി, ഗൃഹജ്യോതി, യുവനിധി, അന്ന ഭാഗ്യ എന്നിവയെ എതിർക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.14, 15 ധനകാര്യ കമീഷനുകളിലെ വിഹിതം നിഷേധിച്ചത് വഴി 79,770 കോടി രൂപയുടെ നഷ്ടമുണ്ടായതായും ശാസ്ത്രീയമല്ലാത്ത ജി.എസ്.ടി. നടപ്പാക്കൽ മുഖേന 59,274 കോടി രൂപയുടെ നഷ്ടമുണ്ടാക്കി.അപ്പർ ഭദ്ര, മഹാദായി, എട്ടിനഹോളെ, മേക്കെദാട്ടു തുടങ്ങിയ ജലസേചന-കുടിവെള്ളപദ്ധതികൾ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്.
ഇന്ത്യയുടെ എയ്‌റോസ്‌പേസ്, പ്രതിരോധ നിർമാണ മേഖലകളിൽ 67 ശതമാനം സംഭാവന നൽകിയിട്ടും കർണാടകക്ക് പ്രതിരോധ ഇടനാഴി നിഷേധിച്ചതായും സുർജേവാല ആരോപിച്ചു. മംഗളൂരുവിലെ ‘പ്ലാസ്റ്റിക് പാർക്കിനുള്ള’ ഡി.പി.ആർ ക്ലിയറൻസ് കേന്ദ്ര സർക്കാർ ബോധപൂർവം നിഷേധിച്ചു.കന്നഡികരുടെ അവകാശങ്ങളോടുള്ള മോദി സർക്കാറിന്‍റെ രണ്ടാനമ്മ നയത്തെ കുറിച്ചുള്ള കർണാടക ബി.ജെ.പിയുടെ ബോധപൂർവമായ മൗനം ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ബി.ജെ.പി കർണാടകയെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

