കർണാടകയിൽ രാജ്യസഭ, നിയമസഭ കൗൺസിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsപ്രഫ.എം. നാഗരാജ്, രഘു കൗടില്യ, ലിംഗരാജ് പാട്ടീൽ
ബംഗളൂരു: രാജ്യസഭയിലേക്കും നിയമസഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥികളെ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ഞായറാഴ്ച പ്രഖ്യാപിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർഥിയായി പ്രഫ. എം. നാഗരാജിനെയും ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ലിംഗരാജ് പാട്ടീലിനെയും രഘു കൗടില്യയെയുമാണ് മത്സരിപ്പിക്കുക. മൈസൂരുവിൽനിന്നുള്ള രഘു കൗടില്യ നിലവിൽ ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ സംസ്ഥാന പ്രസിഡന്‍റാണ്.
ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സ്ഥാനാർഥിയായി ഗോവിന്ദ രാജു നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും. എം. നാഗരാജ് നിലവിൽ കർണാടക ബി.ജെ.പി യൂനിറ്റ് വൈസ് പ്രസിഡന്‍റ്, കർണാടക പബ്ലിക് സർവീസ് കമീഷൻ (കെ.പി.എസ്.സി) അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബി.ജെ.പി ഓഫിസുകൾ സ്ഥാപിക്കുന്നതിനായി ആരംഭിച്ച ഭവൻ നിർമ്മാൺ സമിതി പദ്ധതിയുടെ കർണാടക കോഓഡിനേറ്ററായിരുന്നു അദ്ദേഹം. രാജ്യസഭ സ്ഥാനാർഥികളുടെ പട്ടികയിൽ നിന്നും മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് മുതിർന്ന നേതാവുമായ എച്ച്.ഡി. ദേവഗൗഡയെ ഉൾപ്പെടുത്തിയിട്ടില്ല.
ദേവഗൗഡക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരെ ഭരണകക്ഷിയായ കോൺഗ്രസ് ബി.ജെ.പിക്കെതിരെ പരിഹാസവുമായി രംഗത്തെത്തി. ദേവഗൗഡയുടെ രാജ്യസഭ നാമനിർദേശം നിഷേധിച്ചതിലൂടെ ബി.ജെ.പി കർണാടകയിലെ ജനങ്ങളെ അപമാനിച്ചു എന്ന് കോണ്‍ഗ്രസ്‍ ആരോപിച്ചു. ജൂൺ 18 ന് വോട്ടെടുപ്പ് നടക്കുന്ന നാല് സീറ്റുകളിൽ ഒന്ന് കർണാടകയിൽ വിജയിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

